തിരുവനന്തപുരം: ദേശീയപാതയില്‍ നിന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് വഴി തുറക്കണമെങ്കില്‍ വന്‍തുക ദേശീയ പാത അതോറിറ്റിയിലേക്ക് അടയ്ക്കേണ്ടിവരും. 2.92 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഭൂമിയിലേക്കുള്ള പ്രവേശന ഫീസ് എന്ന പേരില്‍ അതോറിറ്റിയിലേക്ക് അടയ്ക്കേണ്ടത്. ദേശീയപാതയുടെ സര്‍വീസ് റോഡുകളില്‍ നിന്നാണ് വഴി അനുവദിക്കുക. ദേശീയപാതയില്‍ നിന്നു നേരിട്ട് പ്രവേശനമുണ്ടായിരിക്കില്ല.
നിലവിലെ ചട്ട പ്രകാരം ഒരു ഷട്ടര്‍ മുറിക്കു ഫീസില്ല. ബാക്കി എല്ലാ സ്ഥാപനങ്ങളും ഫീസ് നല്‍കണം. അഞ്ച് വര്‍ഷമാണ് കാലാവധി. അപേക്ഷ നല്കുമ്പോള് 10,000 രൂപയും ഇന്സ്പെക്ഷന് ഫീസായി 20,000 രൂപയും പിന്നീട് അനുമതി ലഭിക്കുന്ന മുറയ്ക്ക് 2.62 ലക്ഷവും അടയ്ക്കണം. കെട്ടിടത്തിന്റെ പ്ലാന്‍ സമര്‍പ്പിക്കുമ്പോള്‍ അര കിലോമീറ്റര്‍ ഭാഗത്തെ ദേശീയപാതയുടെ സിഗ്നലുകളും അടിപ്പാതകളും സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തണം.
തീരുമാനം നടപ്പിലാകുന്നതോടെ കേരളത്തിലെ ആദ്യ ആറുവരി പാതയ്ക്കായി 60 മീറ്റര്‍ വീതിയില്‍ സ്ഥലം നല്‍കിയവര്‍ക്ക് ഉള്‍പ്പെടെ പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുമ്പോള്‍ തുക അടയ്ക്കേണ്ടി വരും. നേരത്തെ ഈ ചട്ടം നിലവിലുണ്ടായിരുന്നെങ്കിലും നിര്‍ബന്ധമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അനുമതി വാങ്ങാതെ വഴി തുറക്കുന്നവര്‍ക്ക് നോട്ടീസ് നല്കി തുടങ്ങി. ദേശീയപാതയോരത്ത് വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് അനുമതി പത്രം നല്‍കുന്നതിന് മുമ്പ് ദേശീയപാത അതോറിറ്റിയുടെ അനുമതി വാങ്ങണമെന്നാവശ്യപ്പെട്ട് പഞ്ചായത്തുകള്‍ക്ക് എന്‍എച്ച്എഐ കത്തും നല്‍കിയിട്ടുണ്ട്.