മംഗളൂരു: കുന്താപുരത്ത് മൊബൈല്‍ ഷോപ്പുടമയെ തട്ടിക്കൊണ്ടുപോയി നാലരലക്ഷം രൂപയും ഒരു ലക്ഷം രൂപയുടെ സാധനങ്ങളും കവര്‍ച്ച ചെയ്തു. ബൈന്തൂര്‍ താലൂക്കിലെ അരേഹോള് സ്വദേശിയും കുന്താപുരത്തെ ഫ്ളാറ്റില്‍ താമസക്കാരനുമായ മുസ്തഫ(34)യെയാണ് ആറംഗസംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കുന്താപുരം പൊലീസ് കേസെടുത്തു. മുക്തര്‍ എന്നയാളും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേരും ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയി 4,64,175 ലക്ഷം രൂപയും ഒരു ലക്ഷം രൂപയുടെ വസ്തുക്കളും വിലപ്പെട്ട രേഖകളും തട്ടിയെടുത്തതായി മുസ്തഫ കുന്താപുരം പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കി. കുന്താപുരത്തെ ‘മൊബൈല്‍ എക്സ്’ എന്ന മൊബൈല്‍ ഷോപ്പിന്റെ ഉടമയായ മുസ്തഫയെ കഴിഞ്ഞ ദിവസം രാത്രിയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മുസ്തഫ കടയടച്ച് താമസസ്ഥലത്തേക്ക് ബൈക്കില്‍ മടങ്ങുമ്പോള്‍ സംഘം ബലമായി കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. കാറിലുണ്ടായിരുന്ന സംഘത്തിലെ ഒരാള്‍ മുസ്തഫയെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റ് പ്രതികള്‍ മുസ്തഫയെ മര്‍ദ്ദിക്കുകയും വായ മൂടുകയും കൈകള്‍ ബന്ധിക്കുകയും ചെയ്തു. ബംഗളൂരുവിലേക്കാണ് മുസ്തഫയെ തട്ടിക്കൊണ്ടുപോയത്. അവിടത്തെ ഒരു ലോഡ്ജിലാണ് മുസ്തഫയെ സംഘം എത്തിച്ചത്. ലോഡ്ജിലുണ്ടായിരുന്ന യുവതി മുസ്തഫയുടെ കുടുംബത്തെ മുസ്തഫയുടെ ഫോണില്‍ നിന്നുതന്നെ വിളിച്ച് ഭീഷണിപ്പെടുത്തുകയും മുസ്തഫയുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതു. മുസ്തഫയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഫോണ്‍ ഉപയോഗിച്ച് യുവതി തന്റെ അക്കൗണ്ടിലേക്ക് പണം മാറ്റി. പിന്നീട്, മുസ്തഫയില്‍ നിന്ന് തട്ടിയെടുത്ത ആക്സിസ് ബാങ്ക് ചെക്ക് ബുക്കില്‍ ഒപ്പിടാന്‍ പ്രതികള്‍ നിര്‍ബന്ധിച്ചു.
പിന്നീട് പ്രതികള്‍ പണം ആവശ്യപ്പെടുന്നത് തുടരുകയും രേഖകള്‍ തിരികെ നല്‍കാതിരിക്കുകയും ചെയ്തു. പിറ്റേദിവസമാണ് പ്രതികള്‍ മുസ്തഫയെ മോചിപ്പിച്ചത്. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ മുസ്തഫ നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. ഇതിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്.