ഉഡുപ്പി: ബ്രഹ്മവാറിലെ ഫ്ളാറ്റില്‍ ഗംഗോളി സ്വദേശിനി വിശാല ഗനിഗ കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് രാമകൃഷ്ണഗനിഗയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി റിമാണ്ട് ചെയ്തു. തെളിവുകളും സൂചനകളും ഇല്ലാതിരുന്നിട്ടും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തുന്നതില്‍ അന്വേഷണസംഘം വിജയിച്ചതായി ജില്ലാ പൊലീസ് സൂപ്രണ്ട് എന്‍. വിഷ്ണുവര്ദ്ധന് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
തെളിവുകളോ ദൃക്സാക്ഷികളോ സിസിടിവി ക്ലിപ്പുകളോ ഇല്ലാതിരുന്നിട്ടും വേഗത്തില്‍ അന്വേഷണം നടത്തി കൊലക്കേസിന് തുമ്പുണ്ടാക്കിയ പൊലീസ് ടീമിനെ എസ്.പി പ്രശംസിച്ചു. അന്വേഷണത്തിന് നാല് പൊലീസ് ടീമുകളെയാണ് നിയോഗിച്ചത്. കുന്താപുരത്തിനും പദുബിദ്രിക്കും ഇടയിലുള്ള എല്ലാ സിസിടിവികളും പരിശോധിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ടാക്സി ഡ്രൈവര്‍മാരെയും മറ്റും ചോദ്യം ചെയ്യുന്നതിനൊപ്പം ഫ്ളാറ്റിലുണ്ടായിരുന്ന ചില അടയാളങ്ങളും പരിശോധിച്ചു. ഫ്ളാറ്റില്‍ താമസിക്കുന്ന ആളുകളെയും വിശദമായി ചോദ്യം ചെയ്തിരുന്നു. സൂചനകള്‍ തേടി പൊലീസ് സംഘങ്ങള്‍ ഹാസന്, ആന്ധ്രാപ്രദേശ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. സംശയമുള്ളവരില്‍ ഒരാള്‍ ഉത്തര്‍പ്രദേശിലാണെന്ന വിവരം പൊലീസിന് ലഭിച്ചു. ഗോരഖ്പൂര്‍ എസ്പിയുടെയും സംഘത്തിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാളെ നേപ്പാള്‍ അതിര്ത്തിക്കടുത്തുനിന്നും പിടികൂടുകയും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തതോടെയാണ് വിശാലയുടെ ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായത്. വിശാലയെ കൊലപ്പെടുത്തുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിന് രാമകൃഷ്ണ തന്നെ നിയോഗിച്ചതായും രണ്ട് ലക്ഷം രൂപ നല്‍കിയെന്നും സഹായി സമ്മതിച്ചു. ഏഴ് മാസം മുമ്പ് ദുബായില്‍ വെച്ചാണ് രാമകൃഷ്ണ കൊലപാതകപദ്ധതി ആസൂത്രണം ചെയ്തത്. രാമകൃഷ്ണയുടെ നിര്‍ദേശപ്രകാരം സഹായി വിശാലയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും ജൂലൈ 12ന് ഫോണില്‍ വിളിച്ച് വിശാല ബ്രഹ്മപുരയിലെ ഫ്ളാറ്റിലുള്ളതായി അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് രാമകൃഷ്ണ ഫ്ളാറ്റിലെത്തി യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സഹായിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തുടര്‍ അന്വേഷണം ഊര്‍ജിതമാക്കുകയും രാമകൃഷ്ണയെ അറസ്റ്റ്ചെയ്യുകയുമായിരുന്നു. രാമകൃഷ്ണയുടെയും വിശാലയുടെയും ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. വിവാഹമോചനത്തിന് ഭാര്യ വിസമ്മതിച്ചതും സ്വത്തുക്കള്‍ കൈവിട്ടുപോകുമോയെന്ന ആശങ്കയുമാണ് രാമകൃഷ്ണയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. റിമാണ്ടിലായ രാമകൃഷ്ണ ഗാനിഗയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി ജൂലൈ 23 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.