ബംഗളൂരു: വിവരാവകാശ പ്രവര്ത്തകന് വിനായക് പാണ്ഡുരംഗ ബാലിഗയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി രവീന്ദ്ര കാമത്തിനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ബാലിഗ വധക്കേസിലെ മുഖ്യപ്രതി നരേഷ് ഷേണായിയുടെ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
കേസിലെ പരാതിക്കാര്‍ക്ക് വേണ്ടി രവീന്ദ്രകാമത്ത് ജുഡീഷ്യല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി അമിതതാത്പര്യമെടുത്ത് സംസാരിക്കുകയും നിരവധി പ്രതിഷേധപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തുവെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കി. വിവരാവകാശ പ്രവര്‍ത്തകനായ ബാലിഗയുടെ പിതാവ് സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ നിയുക്ത എസ്പിപിയും പങ്കെടുക്കുകയും പ്രതിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതായി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിവരാവകാശ പ്രവര്‍ത്തകന്റെ കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് സര്‍ക്കാര്‍ രവീന്ദ്രനാഥിനെ എസ്പിപിയായി നിയമിച്ചതെന്നും കേസില്‍ എസ്പിപി എന്ന നിലയില്‍ നിഷ്പക്ഷമായ സമീപനം പ്രതീക്ഷിക്കാനാകില്ലെന്നതിനാലാണ് അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും പ്രതിയുടെ അഭിഭാഷകന് കോടതിയെ ബോധ്യപ്പെടുത്തി.
ഹരജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. വിവരാവകാശ പ്രവര്‍ത്തകന്റെ സഹോദരി അനുരാധ ബാലിഗയ്ക്ക് പുതിയ എസ്പിപി നിയമനത്തിനായി സര്‍ക്കാരിന് ഒരു നിവേദനം നല്‍കാമെന്നും കോടതി നിയമപ്രകാരം അപേക്ഷ പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. വിവരാവകാശ പ്രവര്‍ത്തകനായ വിനായക ബാലിഗയെ 2016 മാര്‍ച്ച് 21നാണ് വെട്ടിക്കൊലപ്പെടുത്തിയത്. 2016 ഡിസംബര്‍ 21നാണ് സംസ്ഥാന സര്‍ക്കാര്‍ രവീന്ദ്രനാഥ് കാമത്തിനെ എസ്പിപിയായി നിയമിച്ചത്.