ആ പഴയ പഹല്‍ഗാം തിരിച്ചുവരുന്നു; ചിത്രങ്ങള്‍ പങ്കുവെച്ച് ഒമര്‍ അബ്ദുള്ള

ആക്രമണം നടന്ന് രണ്ട് മാസം കഴിഞ്ഞപ്പോള്‍ പഹല്‍ഗാമില്‍ നിന്ന് വരുന്നത് ശുഭവാര്‍ത്തകളാണ്

ശ്രീനഗര്‍: പഹല്‍ഗാം എന്ന ജമ്മുകശ്മീരിലെ സ്വര്‍ഗീയ താഴ്‌വര വീണ്ടും വിനോദ സഞ്ചാരികളെ മാടിവിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. തീവ്രവാദി ആക്രമണത്തിലും ഇന്ത്യ പാക് സംഘര്‍ഷത്തിലും ശൂന്യമായ പഹല്‍ഗാം പതിയെ ഉണരുകയാണ്. ആക്രമണം നടന്ന് രണ്ട് മാസം കഴിഞ്ഞപ്പോള്‍ പഹല്‍ഗാമില്‍ നിന്ന് വരുന്നത് ശുഭവാര്‍ത്തകളാണ്. പഴയ വിനോദ സഞ്ചാരം വീണ്ടും സജീവമാകുകയാണ്. സഞ്ചാരികള്‍ എത്തിത്തുടങ്ങി. പഹല്‍ഗാമിലേക്ക് പോകുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങളുടെ ചിത്രങ്ങള്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സില്‍ പങ്കുവെച്ചു. ചിത്രങ്ങള്‍ക്കൊപ്പം അദ്ദേഹം കുറിപ്പും പങ്കുവെച്ചു. കഴിഞ്ഞ തവണ പഹല്‍ഗാമില്‍ എത്തിയപ്പോള്‍, ആളൊഴിഞ്ഞ ഒരു മാര്‍ക്കറ്റിലൂടെ ഞാന്‍ സൈക്കിള്‍ ചവിട്ടി. ഇന്ന് തിരക്കേറിയ ഒരു പഹല്‍ഗാമിലേക്കാണ് ഞാന്‍ തിരിച്ചെത്തിയത്. തണുത്ത കാലാവസ്ഥയും മഴക്കാലവും ആസ്വദിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ പഹല്‍ഗാമിലേക്കെത്തുകയാണ്. ഞാനും എന്റെ സഹപ്രവര്‍ത്തകരും നടത്തുന്ന ശ്രമങ്ങള്‍ പതുക്കെ ഫലം കാണുന്നത് വളരെ സംതൃപ്തി നല്‍കുന്നുവെന്നും ഒമര്‍ അബ്ദുള്ള കുറിച്ചു.

രണ്ട് മാസം മുമ്പ് തോക്കിന്‍ മുനയില്‍ ജീവിതം നഷ്ടപ്പെട്ട നിഷ്‌കളങ്കരായ 26 പേരുടെ ഓര്‍മകള്‍ ഇപ്പോഴും ഇന്ത്യയ്ക്ക് തീരാവേദനയായി തുടരുകയാണ്. 2025 ഏപ്രില്‍ 22നാണ് ജമ്മു കശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാം താഴ്‌വരയില്‍ തീവ്രവാദി ആക്രമണമുണ്ടായത്. കശ്മീരിലെ വിനോദ സഞ്ചാര മേഖല ഏറെ സജീവമായി വരുന്ന ഘട്ടത്തില്‍ നടന്ന അപ്രതീക്ഷിത ആക്രമണം വന്‍ തിരിച്ചടിയായി. ഇന്ത്യ പാക് സംഘര്‍ഷം ഉടലെടുത്തതോടെ പഹല്‍ഗാം ഉള്‍പ്പെടെയുള്ള താഴ്‌വരകളും ദാല്‍ തടാകവും തടാകത്തിലെ ഷിക്കാരകളുമൊക്കെ നിശ്ചലമാവുകയായിരുന്നു. ഒരിടവേളയ്ക്ക്് ശേഷം പ്രതീക്ഷകള്‍ വീണ്ടും പൂവണിയുകയാണ്. കശ്മീരിലെ ജനജീവിതവും വിനോദ സഞ്ചാര മേഖലയും സാധാരണ നിലയിലേക്ക് വരികയാണ്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it