എവറസ്റ്റ് കയറ്റം കഠിനമാകും; പെര്‍മിറ്റ് ഫീസ് കുത്തനെ കൂട്ടി നേപ്പാള്‍

കൊടുമുടികളില്‍ രാജാവായ എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്നത് ഏതൊരു പര്‍വതാരോഹകന്റെയും സാഹസികരുടെയും സ്വപ്‌നമാണ്. സ്വപ്‌നം സഫലമാകാന്‍ വര്‍ഷങ്ങള്‍ നീളുന്ന തയ്യാറാടെപ്പാണ് നടത്തേണ്ടത്. എവറസ്റ്റ് കയറാനുള്ള തയ്യാറെടുപ്പിനൊപ്പം സാമ്പത്തികമായും ഇനി മികച്ച രീതിയില്‍ തയ്യാറെടുക്കേണ്ടി വരും. അതായത് എവറസ്റ്റ് കീഴടക്കല്‍ ഇനി കുറച്ച് കഠിനമാകുമെന്നര്‍ത്ഥം. എവറസ്റ്റ് കൊടുമുടി കയറാനുള്ള പെര്‍മിറ്റ് ഫീസ് 36 ശതമാനമാക്കി കൂട്ടിയിരിക്കുകയാണ് നേപ്പാള്‍ ഭരണകൂടം.

കൊടുമുടി കീഴടക്കുന്ന സീസണില്‍ 13 ലക്ഷമായിരിക്കും ഒരാള്‍ക്ക് ചെലവ് വരിക. പുതിയ നിരക്ക് ഈ വര്‍ഷം സെപ്തംബറില്‍ പ്രാബല്യത്തില്‍ വരും. എവറസ്റ്റിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനുമാണ് ഈ ഫീസ് വര്‍ധനവ് . ഇതിന് മുമ്പ് പത്ത് വര്‍ഷം മുമ്പാണ് നിരക്ക് വര്‍ധിപ്പിച്ചത്. എല്ലാ സീസണുകളിലുള്ള ഫീസുകളും പരിഷ്‌കരിക്കാനാണ് തീരുമാനം.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 പര്‍വതങ്ങളില്‍ എട്ടെണ്ണവും നേപ്പാളില്‍ ആണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ വരുമാനത്തിന്റെയും തൊഴിലിന്റെയും ഒരു പ്രധാന സ്രോതസ്സാണ് വിദേശ പര്‍വതാരോഹകരുടെ പെര്‍മിറ്റ് ഫീസില്‍ നിന്നുമുള്ള വരുമാനം. എവറസ്റ്റ് കയറാന്‍ ഓരോ വര്‍ഷവും ഏകദേശം 300 പെര്‍മിറ്റുകള്‍ ആണ് നല്‍കുന്നത്.

ചൈന, നേപ്പാള്‍ രാജ്യാന്തര അതിര്‍ത്തിയിലാണ് എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. എവറസ്റ്റ് ബേസ് ക്യാംപിലേക്കെത്താന്‍ രാജ്യാന്തര യാത്രികര്‍ക്ക് ഏറ്റവും കുറഞ്ഞത് മൂന്നു പെര്‍മിറ്റുകളെങ്കിലും ആവശ്യമുണ്ട്. ടിബറ്റ് ടൂറിസം ബ്യൂറോയുടെ പെര്‍മിറ്റ്, ലാസയിലെ ടിബറ്റ് പൊലീസ് വിഭാഗം നല്‍കുന്ന ഫ്രോണ്ടിയര്‍ പാസ്, ബ്ലിക്ക് സെക്യൂരിറ്റി ബ്യൂറോ അനുവദിക്കുന്ന ട്രാവല്‍ പെര്‍മിറ്റ് എന്നിവയാണ് അവ.

മാര്‍ച്ച്-മേയ് സമയത്തെ വസന്തകാലത്താണ് ഏറ്റവും കൂടുതല്‍ പര്‍വതാരോഹകര്‍ ഇവിടെ എത്തുന്നത്. 1953ല്‍ സര്‍ എഡ്മണ്ട് ഹിലാരിയും ഷെര്‍പ്പ ടെന്‍സിംഗ് നോര്‍ഗെയും ചേര്‍ന്ന് ആരംഭിച്ച സ്റ്റാന്‍ഡേര്‍ഡ് സൗത്ത് ഈസ്റ്റ് റിഡ്ജ് അഥവാ സൗത്ത് കോള്‍ റൂട്ടിലൂടെയുള്ള ജനപ്രിയ ക്ലൈംബിങ് ഈ സീസണിലാണ്. ഫീസ് വര്‍ധിപ്പിച്ചതോടെ ഇനി മുതല്‍ ഇതിനുള്ള ചാര്‍ജ് 11,000 യുഎസ് ഡോളറില്‍ നിന്ന് 15,000 യുഎസ് ഡോളറായി ഉയരും.

ശരത് കാലത്തും ശൈത്യകാലത്തും നടക്കുന്ന അത്ര ജനപ്രിയമല്ലാത്ത ട്രെക്കിങ്ങിന്റെ ഫീസും കൂട്ടും. സെപ്റ്റംബര്‍-നവംബര്‍ മാസത്തെ ശരത് കാല ട്രെക്കിങ് ഫീസ് 5,000 യുഎസ് ഡോളറില്‍ നിന്ന് 7,500 യുഎസ് ഡോളറായും ഡിസംബര്‍-ഫെബ്രുവരി സമയത്തെ ശൈത്യകാല ട്രെക്കിങ് പെര്‍മിറ്റുകള്‍ 2,500 യുഎസ് ഡോളറില്‍ നിന്ന് 3,750 യുഎസ് ഡോളറായും ഉയരും.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it