ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം രണ്ട് ഹെല്‍മറ്റുകള്‍ കമ്പനി നല്‍കണം; നിര്‍ദേശവുമായി കേന്ദ്ര ഗവണ്‍മെന്റ്

ന്യൂഡല്‍ഹി: ഇരുചക്ര വാഹനം വാങ്ങുന്ന ഘട്ടത്തില്‍ ഉപഭോക്താവിന് വാഹന നിര്‍മാണ കമ്പനി രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കണമെന്ന നിര്‍ദേശവുമായി കേന്ദ്ര ഗവണ്‍മെന്റ്. പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരുത്താന്‍ മോട്ടോര്‍ വാഹന നിയമം 1989ല്‍ മാറ്റം വരുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ഔദ്യോഗിക ഗസറ്റില്‍ അന്തിമ ഭേദഗതി പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷം നിയമം നിര്‍ബന്ധമാക്കും. വാഹനം ഓടിക്കുന്ന ആളുടെയും കൂടെ യാത്ര ചെയ്യുന്ന ആളുടെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യം വെക്കുന്നതെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ കരട് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോടെയുള്ള രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കണമെന്നും കരടില്‍ പറയുന്നു.

ഒപ്പം 2026 ജനുവരി 1 മുതല്‍ നിര്‍മിക്കുന്ന ഇരുചക്ര വാഹനങ്ങളില്‍ ആന്റി ബ്രേക്കിംഗ് സിസ്റ്റം നിര്‍ബന്ധമാക്കുമെന്നും വിജ്ഞാപനത്തിലുണ്ട്. 50 സിസിക്ക് മുകളിലും മണിക്കൂറില്‍ 50 കി.മീ വേഗതയും കൈവരിക്കുന്ന എല്‍-2 കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന മോട്ടോര്‍ സൈക്കിള്‍ , സ്‌ക്കൂട്ടര്‍ എന്നിവയ്ക്കാണ് എ.ബി.എസ് നിര്‍ബന്ധമാക്കുക.

പുതിയ കരട് വിജ്ഞാപനത്തെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം അറിയിക്കാം. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനം.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it