കേരളത്തില്‍ നിന്നുള്ളവര്‍ക്ക് രാമേശ്വരത്തേക്ക് ഇനി നേരിട്ട് എത്താം; സര്‍വീസ് ആരംഭിച്ച് അമൃത എക്‌സ് പ്രസ്

യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ച് റെയില്‍വേ ബോര്‍ഡ് ആണ് യാത്രയ്ക്ക് അനുമതി നല്‍കിയത്

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഇനി രാമേശ്വരത്തേക്കുള്ള യാത്ര എളുപ്പമാകും. രാമേശ്വരത്തേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ച് അമൃത എക്‌സ് പ്രസ്. യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ച് റെയില്‍വേ ബോര്‍ഡ് ആണ് അനുമതി നല്‍കിയത്. രാമേശ്വരത്ത് പുതിയ പാമ്പന്‍ പാലം തുറന്നതോടെയാണ് അമൃത എക്‌സ്പ്രസ് രാമേശ്വരം വരെ നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചത്. മധുരക്കും രാമേശ്വരത്തിനുമിടയില്‍ മാനാമധുര, പരമക്കുടി, രാമനാഥപുരം എന്നിങ്ങനെ മൂന്ന് സ്റ്റോപ്പുകളാണ് അധികമായി വരുന്നത്.

സാധാരണ രാമേശ്വരത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രാ ദുതിരം നേരിടേണ്ടി വരാറുണ്ട്. മധുരയില്‍ ട്രെയിന്‍ ഇറങ്ങി അവിടെ നിന്ന് അടുത്ത ട്രെയിന്‍ അല്ലെങ്കില്‍ ബസ് പിടിച്ച് രാമേശ്വരത്ത് എത്തുകയാണ് പതിവ്. ഇനി കേരളത്തില്‍ നിന്നുള്ളവര്‍ക്ക് രാമേശ്വരത്തേക്ക് നേരിട്ട് എത്താം. തിരുവനന്തപുരം - മധുര അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാന്‍ തീരുമാനിച്ചതോടെയാണ് യാത്ര എളുപ്പമാകുന്നത്. നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

തിരുവനന്തപുരം സെന്‍ട്രല്‍ - മധുര - തിരുവനന്തപുരം സെന്‍ട്രല്‍ 16343/16344 അമൃത എക്‌സ്പ്രസ് ആണ് രാമേശ്വരം വരെ നീട്ടിയത്. തിരുവനന്തപുരം സെന്‍ട്രല്‍ - രാമേശ്വരം അമൃത എക്‌സ്പ്രസ്, ട്രെയിന്‍ നമ്പര്‍ - 16343, ഒക്ടോബര്‍ 16 രാത്രി എട്ടു മണിക്ക് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കും. അടുത്ത ദിവസം ഉച്ചയ്ക്ക് 12.45ന് ട്രെയിന്‍ രാമേശ്വരത്ത് എത്തും.

രാമേശ്വരത്ത് നിന്ന് തിരുവനന്തപുരം സെന്‍ട്രലിലേക്ക്, ട്രെയിന്‍ നമ്പര്‍ 16344, 17ന് ഉച്ചയ്ക്ക് 1.30ന് സര്‍വീസ് ആരംഭിക്കും. അടുത്ത ദിവസം പുലര്‍ച്ചെ 4.55ന് ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. ഏറെക്കാലമായി കേരളത്തില്‍ നിന്ന് രാമേശ്വരത്തേക്ക് നേരിട്ട് ട്രെയിന്‍ സര്‍വീസ് ഉണ്ടായിരുന്നില്ല. മീറ്റര്‍ ഗേജ് കാലഘട്ടത്തില്‍ പാലക്കാട് നിന്നു രാമേശ്വരം ട്രെയിനുകളുണ്ടായിരുന്നെങ്കിലും ഗേജ് മാറ്റത്തിന്റെ പേരില്‍ അവ നിര്‍ത്തലാക്കിയിരുന്നു. 2018ല്‍ ഗേജ് മാറ്റം പൂര്‍ത്തിയായിട്ടും രാമേശ്വരം സര്‍വീസുകള്‍ പുനഃരാരംഭിച്ചിരുന്നില്ല.

രാമേശ്വരത്ത് തീര്‍ഥാടകരെ ഏറ്റവും അധികം ആകര്‍ഷിക്കുന്ന ഒന്നാണ് രാമനാഥസ്വാമി ക്ഷേത്രം. ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടെ ശിവ ഭഗവാനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. താന്‍ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശ്രീരാമന്‍ ഇവിടെ വെച്ച് ശിവനോട് പ്രാര്‍ത്ഥിച്ചുവെന്നാണ് വിശ്വാസം. ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവ ക്ഷേത്രങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കുന്നത്. രാമേശ്വരത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റ് സവിശേഷതകള്‍ ഇവയാണ്.

ധനുഷ് കോടി

പ്രേതനഗരം എന്ന വിശേഷണമാണ് ധനുഷ് കോടിക്കുള്ളത്. 1964ല്‍ രാമേശ്വരത്ത് ഉണ്ടായ അതിഭയങ്കരമായ ചുഴലി കൊടുങ്കാറ്റിനെ തുടര്‍ന്ന് ഈ നഗരം പൂര്‍ണമായും നശിപ്പിക്കപ്പെട്ടിരുന്നു. ഇന്നും ഈ പ്രദേശത്ത് കാര്യമായ ജനവാസമില്ല. തമിഴ് നാടിന്റെ കിഴക്കന്‍ തീരത്ത് ഏകദേശം തെക്കോട്ടു മാറി മാന്നാര്‍ ഉള്‍ക്കടലിലേക്ക് നീണ്ടു കിടക്കുന്ന രാമേശ്വരം ദ്വീപിന്റെ തെക്കേ അറ്റമാണിത്. ഇതിന് കിഴക്ക് ഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലും പടിഞ്ഞാറ് ഭാഗത്ത് ഇന്ത്യന്‍ മഹാസമുദ്രവുമാണ്. ധനുസ്സിന്റെ അറ്റം എന്നാണ് ധനുഷ് കോടി എന്ന വാക്കിന്റെ അര്‍ത്ഥം. രാമന്‍ സേതുബന്ധനം തീര്‍ത്തത് ഇവിടെനിന്നാണ് എന്നാണ് രാമായണത്തില്‍ പറയുന്നത്. നിരവധി സഞ്ചാരികളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്.

രാമസേതു

രാമേശ്വരത്തെ ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപുമായി ബന്ധിപ്പിക്കുന്ന സ്ഥലമാണ് രാമേശ്വരം. 48 കിലോമീറ്റര്‍ നീളമുള്ള രാമസേതു പ്രകൃതിദത്ത ചുണ്ണാമ്പുകല്ലുകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. രാമായണത്തില്‍ രാമനും വാനരസൈന്യവും നിര്‍മിച്ച പാലമായാണ് രാമസേതുവിനെ പരാമര്‍ശിക്കുന്നത്. 1480 വരെ സമുദ്രനിരപ്പിന് മുകളിലായിരുന്നു രാമസേതു എന്ന് ക്ഷേത്രരേഖകളില്‍ നിന്നും വ്യക്തമാണ്.

കടലിലെ ജലപ്രവാഹം നിമിത്തം പവിഴപ്പുറ്റുകളില്‍ മണല്‍ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടാണിത് എന്നാണ് അഭ്യൂഹം. എന്നാല്‍ ഈ മണല്‍ത്തിട്ടകള്‍ 4000 വര്‍ഷം പഴക്കമുള്ളതാണെന്ന് ഗവേഷകര്‍ പറയുന്നു. ഈ മണല്‍ത്തിട്ടയ്ക്ക് മുകളില്‍ സമുദ്രത്തില്‍ പരന്നുകിടക്കുന്ന ചുണ്ണാമ്പുകല്ലുകള്‍ക്ക് 7000 വര്‍ഷത്തിലധികം പഴക്കമുണ്ട്.

ഏകദേശം 48 കിലോമീറ്റര്‍ നീളമുള്ള രാമസേതു ഭാരതത്തിനും ശ്രീലങ്കയ്ക്കും ഇടക്കുള്ള പാലമായി ഉപയോഗിച്ചിരുന്നു എന്ന് ചില ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

പ്രകൃതി ദുരന്തങ്ങള്‍ കാരണം ഇവ കടലില്‍ മുങ്ങിപ്പോയതായി കണക്കാക്കുന്നു. വിശ്വാസപരമായും ശാസ്ത്രീയമായും വിവിധ വിശദീകരണങ്ങള്‍ രാമസേതുവിനുണ്ട്. നിരവധി സഞ്ചാരികള്‍ ആണ് ഓരോ വര്‍ഷവും രാമസേതു അഥവാ ആദാമിന്റെ പാലം കാണാന്‍ ഇവിടെ എത്തുന്നത്.

പാമ്പന്‍പാലം

1870കളില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ശ്രീലങ്കയിലേക്കുള്ള വ്യാപാരബന്ധം വികസിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴാണ് പാമ്പന്‍ പാലത്തിന്റെ നിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. തീവണ്ടിക്കു പോകാനുള്ള പാലവും മറ്റു വാഹനങ്ങള്‍ക്കായുള്ള പാലവും സമാന്തരമായി ഉണ്ടെങ്കിലും തീവണ്ടിപ്പാലത്തിനെയാണ് പ്രധാനമായും പാമ്പന്‍ പാലമെന്നു വിളിക്കുന്നത്. റോഡ് പാലത്തേക്കാള്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ള തീവണ്ടിപ്പാലത്തിന് ഈ പേര് പണ്ടേ പതിഞ്ഞിരുന്നു. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പന്‍പാലം രാജ്യത്തെ എഞ്ചിനീയറിങ് വിസ്മയങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 2345 മീറ്റര്‍ നീളമുള്ള പാമ്പന്‍പാലം രാജ്യത്തെ ഏറ്റവും നീളമുള്ള രണ്ടാമത്തെ (ഒന്നാമത്തേത് -അടല്‍സേതു മുംബൈ) കടല്‍ പാലമാണ്.

അപകട മുന്നറിയിപ്പിനെ തുടര്‍ന്ന് 1914ല്‍ നിര്‍മിതമായ പഴയ പാമ്പന്‍ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം 2022 ഡിസംബര്‍ 23 മുതല്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് പുതിയ പാമ്പന്‍ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. പാമ്പന്‍ പാലം ഇപ്പോള്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍ പാലമാണ് പുതിയ പാമ്പന്‍ പാലം. പുതിയ പാമ്പന്‍ പാലത്തിന് രണ്ടര കിലോമീറ്റര്‍ നീളമാണുള്ളത്. പുതിയ പാമ്പന്‍ പാലം കുത്തനെ ഉയര്‍ത്താനും താഴ്ത്താനും ഇലക്ട്രോ മെക്കാനിക്കല്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റാണ് ഉപയോഗിക്കുന്നത്.

പുതിയ പാമ്പന്‍ പാലം 22 മീറ്റര്‍ വരെ സമുദ്ര നിരപ്പില്‍ നിന്നും ഉയര്‍ത്താനാവും. ഇതോടെ കൂടുതല്‍ വലിയ ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും ഇതുവഴി സഞ്ചരിക്കാന്‍ സാധിക്കും. പുതിയ പാമ്പന്‍ പാലത്തിലൂടെ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗതയില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ അടക്കമുള്ളവ ഉപയോഗിച്ചുള്ള നിര്‍മാണം പാലത്തിന്റെ ആയുസ് കൂട്ടും.

ഡോ എ പി ജെ അബ്ദുള്‍ കലാം മെമ്മോറിയല്‍

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ആയിരുന്ന ഡോ എ പി ജെ അബ്ദുള്‍ കലാമിന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ഒരു സ്മാരകമാണ് ഇത്. തമിഴ് നാട്ടിലെ രാമേശ്വരത്ത് പെയ്കറുമ്പുവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 2.11 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ സ്മാരകം 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. കലാമിന്റെ താല്‍പര്യങ്ങളും ഇഷ്ടങ്ങളും കണക്കിലെടുത്ത് ശ്രദ്ധാപൂര്‍വമായ ആസൂത്രണത്തിലൂടെയാണ് സ്മാരകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സ്മാരകത്തിന് പുറത്തുള്ള പൂന്തോട്ടം ഒരു മുഗള്‍ ഉദ്യാനത്തോട് സാമ്യമുള്ളതാണ്. ബംഗളൂരു, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് കൊണ്ടുവന്ന സസ്യങ്ങള്‍ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.

Related Articles
Next Story
Share it