മംഗലാപുരത്തിനും ഉള്ളാളിനുമിടയില്‍ മരം വീണു; ട്രെയിന്‍ ഗതാഗതം താറുമാറായി

കാസര്‍കോട്: കനത്ത മഴയില്‍ മംഗലാപുരം നേത്രാവതി ക്യാബിനും ഉള്ളാളിനുമിടയില്‍ റെയില്‍വേ ഇലക്ട്രിക് ലൈനിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം താറുമാറായി. ആലപ്പുഴ റൂട്ടില്‍ വ്യാഴാഴ്ച മരം വീണതിനാല്‍ ട്രെയിനുകളെല്ലാം വൈകി ഓടുകയായിരുന്നു. ഇതിനിടെയാണ് ഉള്ളാളിനടത്തും ഇന്ന് രാവിലെ മരം വീണത്. ഇതോടെ വടക്കോട്ടുള്ള ട്രെയിനുകളെല്ലാം വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിടുകയായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ - മംഗലാപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് , തിരുവനന്തപുരം സെന്‍ട്രല്‍ - മംഗലാപുരം സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് തുടങ്ങിയവയെല്ലാം നേരത്തെ തന്നെ വൈകി ഓടുകയാണ്. അതിനാല്‍ കണ്ണൂര്‍ മുതല്‍ വടക്കോട്ടുള്ള യാത്രക്കാര്‍ക്ക് കണ്ണൂര്‍- മംഗലാപുരം സെന്‍ട്രല്‍ പാസഞ്ചര്‍ ട്രെയിനായിരുന്നു ആശ്രയം. മലബാര്‍ എക്‌സ്പ്രസിലും മാവേലി എക്‌സ്പ്രസിലും യാത്ര ചെയ്യേണ്ടവര്‍ മുഴുവന്‍ പാസഞ്ചര്‍ ട്രെയിനെയാണ് ആശ്രയിച്ചത്. ഇതോടെ ട്രെയിനില്‍ കാലുകുത്താനിടമില്ലാതെയായി. ഇതിനിടെയാണ് ഉള്ളാളിനും നേത്രാവതി ക്യാബിനും ഇടയില്‍ മരം വീണത്. ഇതോടെ കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ ഒരു മണിക്കൂറിലധികം പിടിച്ചിട്ടു. രാവിലെ 9.25ന് കോട്ടിക്കുളത്തെത്തിയ ട്രെയിന്‍ 10.30ന് ആണ് എടുത്തത്. പുതുച്ചേരി-മംഗലാപുരം എക്‌സ്പ്രസ് രാവിലെ 7.30 മുതല്‍ കാസര്‍കോട് പിടിച്ചിട്ടതിനാല്‍ ഇതിന് ശേഷമുള്ള പാസഞ്ചര്‍ ട്രെയിന്‍ കോട്ടിക്കുളത്ത് നിര്‍ത്തിയിടുകയായിരുന്നു. രാവിലെ 6.20ന് പുറപ്പെടുന്ന ചെറുവത്തൂര്‍- മംഗലാപുരം പാസഞ്ചര്‍ ട്രെയിന്‍ ഉള്ളാളില്‍ സര്‍വീസ് അവസാനിപ്പിച്ചു. മംഗലാപുരം സെന്‍ട്രലില്‍ നിന്ന് തെക്ക് ഭാഗത്തേക്കുള്ള ട്രെയിനുകളും വൈകിയാണ് ഓടുന്നത്. മരംമുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it