യുവനാവികന്‍ മരണപ്പെട്ട് 10 ദിവസം പിന്നിട്ടു; മൃതദേഹം നാട്ടിലെത്തിയില്ല; ആശങ്കയും പ്രതിഷേധവും
പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂർത്തിയായെന്നും റിപ്പോര്‍ട്ട് പുറത്തുവരാനുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി വ്യക്തമാക്കി

ഇടത് - പ്രശാന്ത് , വലത് - പ്രതീകാത്മക ചിത്രം
ഉദുമ: കപ്പലില്‍ മരണപ്പെട്ട യുവനാവികന്റെ മൃതദേഹം പത്ത് ദിവസം പിന്നിട്ടിട്ടും നാട്ടിലെത്തിയില്ല. കഴിഞ്ഞ മെയ് 16നാണ് പാലക്കുന്ന് തിരുവക്കോളിയിലെ പ്രശാന്ത് കപ്പലില്‍ മരിച്ചതായി കുടുംബത്തിന് അറിയിപ്പ് ലഭിച്ചത്. ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്നായിരുന്നു വിവരം. രണ്ടാഴ്ചയായിട്ടും മൃതദേഹം വൈകുന്നതില്‍ ബന്ധുക്കളും ആശങ്കയിലാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസമാണെന്നാണ് കുടുംബത്തിന് ലഭിക്കുന്ന അറിയിപ്പ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിലുള്ള കാലതാമസം നീക്കിക്കിട്ടാന്‍ ബന്ധുക്കള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് പരാതി നല്‍കിയിരുന്നു. ബോംബെയിലെ വില്യംസെന്‍ ഷിപ്പിംഗ് കമ്പനിയിലെ രണ്ട് ഏജന്റുമാരെ നടപടികള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും യു.എസിലെ സാന്‍സ്ഫ്രാന്‍സിസ്‌കോയിലെ കോണ്‍സുലേറ്റുമായി ബന്ധപ്പെടുന്നുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂർത്തിയായെന്നും റിപ്പോര്‍ട്ട് പുറത്തുവരാനുണ്ടെന്നും എം.പി വ്യക്തമാക്കി. മൃതദേഹം എന്ന് നാട്ടിലെത്തിക്കും എന്നതില്‍ ഉറപ്പു ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
മെര്‍ച്ചന്റ് നേവി കപ്പലുകളില്‍ ജീവനക്കാര്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് ആവശ്യപ്പെട്ടു. മൃതദേഹം നിലവില്‍ യു.എസ്സിലെ ഹവായിയുടെ തലസ്ഥാനമായ ഹോണോലുലുവിലാണ് സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായെങ്കിലും റിപ്പോര്‍ട്ട് പുറത്ത് വന്നില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ യു.എസ്സിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും അടിയന്തിരമായി ഇടപെടണമെന്ന് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി ആവശ്യപ്പെട്ടു. ജപ്പാനില്‍ നിന്ന് യു എസ് ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടെ വില്യംസം എന്ന കമ്പനിയുടെ ചരക്കു കപ്പലിലെ ജീവനക്കാരനായിരുന്നു മരിച്ച പ്രശാന്ത്. പത്ത് വര്‍ഷമായി മര്‍ച്ചന്റ് നേവി ജീവനക്കാരനാണ്. കഴിഞ്ഞ നവംബറില്‍ നാട്ടിലേക്ക് വന്ന് മടങ്ങിയതായിരുന്നു.
കുട്ടി പാലക്കുന്നില്‍; മര്‍ച്ചെന്റ് നേവി മുന്‍ ജീവനക്കാരന്‍
''മെര്‍ച്ചന്റ് നേവി കപ്പലുകളില്‍ ജീവനക്കാര്‍ മരണപ്പെട്ടാല്‍ മൃതദേഹം വൈകുന്നത് ഇതാദ്യമല്ല. ഏഷ്യയ്ക്ക് പുറത്ത് മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ കുടുംബങ്ങളിലേക്കെത്താന്‍ വലിയ കാലതാമസമെടുക്കുകയാണ്. കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ രണ്ട് മാസമെടുത്തു. ബ്രസീസില്‍ മരണപ്പെട്ട കോട്ടയം സ്വദേശിയുടെ മൃതദേഹവും നാട്ടിലെത്താന്‍ വൈകി. മര്‍ച്ചന്റ് നേവി കപ്പലുകളില്‍ യോഗ്യതയുള്ള ഡോക്ടര്‍മാരില്ല ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലൂടെയുള്ള യാത്രാ മധ്യേ വിവിധ കാരണങ്ങളാല്‍ കപ്പലില്‍ മരണപ്പെടുന്നവരുടെ മൃതദേഹം വിട്ടുകിട്ടാന്‍ കുടുംബം ദീര്‍ഘമായ കാത്തിരിപ്പ് നടത്തേണ്ടി വരികയാണ്. സാങ്കേതിക കാരണങ്ങളില്‍ കുരുങ്ങിയാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്.''