ടോക്യോ: കോവിഡ് സാഹചര്യത്തില്‍ ടോക്യോ ഒളിമ്പിക്സ് നടത്തുന്നതിനോട് 80 ശതമാനം ജപ്പാനീസുകള്‍ക്കും എതിര്‍പ്പെന്ന് സര്‍വെ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച ഒളിമ്പിക്സ് മാമാങ്കം ഈ വര്‍ഷം നടത്താനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഒളിമ്പിക്സ് മാറ്റിവയ്ക്കണമെന്ന ആവശ്യം ജപ്പാനില്‍ ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍വേയിലാണ് 80 ശതമാനം ജപ്പാന്‍കാരും ഇത്തവണ രാജ്യം ഒളിമ്പിക്സിന് ജപ്പാന് ആതിഥ്യം വഹിക്കരുതെന്ന അഭിപ്രായം പങ്കുവച്ചിരിക്കുന്നത്. ടോക്യോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ സംഘടനയായ ടോക്യോ മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷനും ഒളിമ്പിക്സ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
ജപ്പാനില്‍ കോവിഡിന്റെ നാലാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ നീട്ടിയിരുന്നു. കഴിഞ്ഞ ദിവസം ആസാഹി ശിംബുന്‍ നടത്തിയ സര്‍വേയില്‍ 43 ശതമാനം പേരും കായിക മാമാങ്കം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. 40 ശതമാനം പേര് മറ്റൊരവസരത്തിലേക്ക് നീട്ടിവയ്ക്കണമെന്നും അഭിപ്രായപ്പെട്ടു. 14 ശതമാനം പേര് മുന്‍നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കട്ടെയെന്ന അഭിപ്രായക്കാരാണ്.
രാജ്യതലസ്ഥാനത്തെ ആശുപത്രികള്‍ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണെന്നും ഇനിയും കൂടുതല്‍ പേരെ താങ്ങാനുള്ള ശേഷിയില്ലെന്നും ജപ്പാന് പ്രധാനമന്ത്രി യോഷിഹിദെ സുഗയ്ക്ക് എഴുതിയ തുറന്ന കത്തില്‍ ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. 2020 ഒളിമ്പിക്സ് ടോക്യോയില്‍ ജുലൈ 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. മിക്ക രാജ്യങ്ങളും ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിനുള്ള ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തീകരിച്ചുകഴിഞ്ഞിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ ഉത്തര കൊറിയ നേരത്തെ ഒളിമ്പിക്സില്‍ നിന്നും അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ നിന്നും പിന്മാറിയിരുന്നു.