നാട്ടുകാര്‍ക്ക് നെയ്ക്കഞ്ഞി, തീവണ്ടി യാത്രക്കാര്‍ക്ക് നോമ്പ് തുറ കിറ്റ്; പതിറ്റാണ്ടുകള്‍ പിന്നിട്ട് തെരുവത്ത് മസ്ജിദ് കമ്മിറ്റിയുടെ സേവനം

കാസര്‍കോട്: റമദാനില്‍ നാട്ടുകാര്‍ക്ക് നെയ്യ് കഞ്ഞി വിളമ്പിയും ട്രെയിന്‍ യാത്രക്കാര്‍ക്ക് നോമ്പ് തുറ കിറ്റ് നല്‍കിയും തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി ജൈത്രയാത്ര തുടരുന്നു. നെയ് കഞ്ഞി വിതരണം തുടങ്ങിയിട്ട് 90 വര്‍ഷം കഴിഞ്ഞെന്നാണ് പഴമക്കാര്‍ പറയുന്നത്. അന്നൊക്കെ പല വീടുകളിലും അടുപ്പു പുകഞ്ഞിരുന്നില്ല. റമദാനിലെ വൈകീട്ട് പള്ളിയില്‍ കഞ്ഞിവിളമ്പിയാലോ എന്ന ആശയം അന്നത്തെ തെരുവത്തെ പ്രമാണിമാരിലുണ്ടായ ആശയമാണ് ഇന്നും പുതുതലമുറയില്‍പ്പെട്ടവര്‍ അത് തുടര്‍ന്ന് കൊണ്ടുപോവുന്നത്. ഒരിക്കലും നിലച്ച് പോകരുതെന്ന ആഗ്രഹം കൊണ്ടാണ് ഇപ്പോഴും തുടരുന്നത്. […]

കാസര്‍കോട്: റമദാനില്‍ നാട്ടുകാര്‍ക്ക് നെയ്യ് കഞ്ഞി വിളമ്പിയും ട്രെയിന്‍ യാത്രക്കാര്‍ക്ക് നോമ്പ് തുറ കിറ്റ് നല്‍കിയും തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി ജൈത്രയാത്ര തുടരുന്നു.
നെയ് കഞ്ഞി വിതരണം തുടങ്ങിയിട്ട് 90 വര്‍ഷം കഴിഞ്ഞെന്നാണ് പഴമക്കാര്‍ പറയുന്നത്. അന്നൊക്കെ പല വീടുകളിലും അടുപ്പു പുകഞ്ഞിരുന്നില്ല. റമദാനിലെ വൈകീട്ട് പള്ളിയില്‍ കഞ്ഞിവിളമ്പിയാലോ എന്ന ആശയം അന്നത്തെ തെരുവത്തെ പ്രമാണിമാരിലുണ്ടായ ആശയമാണ് ഇന്നും പുതുതലമുറയില്‍പ്പെട്ടവര്‍ അത് തുടര്‍ന്ന് കൊണ്ടുപോവുന്നത്. ഒരിക്കലും നിലച്ച് പോകരുതെന്ന ആഗ്രഹം കൊണ്ടാണ് ഇപ്പോഴും തുടരുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ കാലത്ത് മാത്രമായിരുന്നു ഒരിടവേള ഉണ്ടായത്. അന്നൊക്കെ തെരുവത്ത് പ്രദേശത്തെ വെറും 50 കുടുംബങ്ങള്‍ക്കായിരുന്നു വിതരണം ചെയ്തിരുന്നത്. ഇന്ന് അത് 300 ലധികം കുടുംബങ്ങള്‍ വാങ്ങി പോകുന്നുണ്ട്. വിവിധ പ്രദേശങ്ങളിലുള്ളവര്‍ കഞ്ഞി വാങ്ങാനെത്തുന്നുണ്ട്. രാവിലെ പത്ത് മണിയോടെ നെയ് കഞ്ഞിവെപ്പിന്റെ ജോലി തുടങ്ങും. ഉച്ചയ്ക്ക് മൂന്നു മണിയോടെ തയ്യാറാവും. നാല് മണിയോടെ വിതരണം ആരംഭിക്കും. ഇന്ന് വരെ ആര്‍ക്കും നിരാശരായി മടങ്ങേണ്ടി വന്നിട്ടില്ല.
ദാല്‍, ജീരകം, നെയ്യ്, തേങ്ങപ്പാല്‍, ഗന്ധസാല അരി എന്നിവ കൊണ്ടാണ് തയ്യാറാക്കുന്നത്. പ്രവാസികളും നാട്ടുകാരും പളളി കമ്മിറ്റിയും സര്‍വ്വ പിന്തുണയും സാമ്പത്തിക സഹായവും ചെയ്യുന്നു.
1992ന് ശേഷമാണ് ഇവിടെ നിന്നും ട്രെയിന്‍ യാത്രക്കാരായ നോമ്പുകാര്‍ക്ക് നോമ്പുതുറ കിറ്റ് സൗജന്യമായി നല്‍കാന്‍ തുടങ്ങിയത്. വിവിധ തരം പഴങ്ങളുടെ കഷ്ണങ്ങള്‍, വെള്ളം, ഈത്തപ്പഴം, സമുസ, പഴച്ചാറ് എന്നിവ അടങ്ങിയ കിറ്റുകളാണ് നല്‍കുന്നത്. ഇതിന് നേതൃത്വം നല്‍കിയിരുന്നത് പളളി കമ്മിറ്റി മുന്‍ പ്രസിഡണ്ടായിരുന്ന ടി.എ.ബദറുദ്ദീന്‍ ഹാജിയായിരുന്നു. വൈകീട്ട് നാല് മണിക്ക് തന്നെ കിറ്റ് നല്‍കി തുടങ്ങും. ദിനേന ഏകദേശം 150 മുതല്‍ 200 പേര്‍ക്ക് വരെ നോമ്പ് തുറകിറ്റ് നല്‍കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. നെയ് കഞ്ഞിയും നോമ്പ് തുറകിറ്റും ലഭിക്കുന്നവരുടെ മുഖത്ത് കാണുന്ന സന്തോഷവും അവരുടെ പ്രാര്‍ത്ഥനകളും പുണ്യ റമദാനില്‍ എന്തെന്നില്ലാത്ത സന്തോഷം നല്‍കുന്നുവെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.

Related Articles
Next Story
Share it