കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്നാസുരേഷിന്റെ പേരില്‍ പുറത്ത് വന്ന ശബ്ദ സന്ദേശം ജയിലില്‍ വെച്ച് റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ജയില്‍ ഡി.ഐ.ജി. അജയ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ശബ്ദം തന്റേത് തന്നെയാണെന്ന് അട്ടകുളങ്ങര ജയിലില്‍ ഉള്ള സ്വപ്ന സുരേഷ് തന്നോട് പറഞ്ഞതായി ഡി.ഐ.ജി. വ്യക്തമാക്കി. ജയിലില്‍ പരിശോധന നടത്തിയ ശേഷമാണ് ഡി.ഐ.ജി. മാധ്യമങ്ങളെ കണ്ടത്. പുറത്ത് വന്ന ശബ്ദ സന്ദേശം ഉറപ്പായിട്ടും ജയിലില്‍ നിന്ന് എടുത്തതല്ലെന്നും ജയിലിന് പുറത്ത് സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ശബ്ദം തന്റേത് തന്നെയാണെന്ന് സ്വപ്നാസുരേഷ് സമ്മതിച്ചിട്ടുണ്ടെങ്കിലും എപ്പോഴാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍മ്മയില്ലെന്നാണ് അവര്‍ പറഞ്ഞതെന്നും ഡി.ഐ.ജി. വ്യക്തമാക്കി.
ശബ്ദ സന്ദേശം പുറത്ത് വന്നത് സംബന്ധിച്ച അന്വേഷണത്തിന് ഇന്ന് രാവിലെയാണ് ജയില്‍ ഡി.ജി.പി. ഋഷിരാജ്സിംഗ് ഡി.ഐ.ജി. അജയ്കുമാറിനെ ചുമതലപ്പെടുത്തിയത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്നും ഡി.ജി.പി. വ്യക്തമാക്കിയിരുന്നു. അതിനിടെ ഇഡിയും ഇത് സംബന്ധിച്ച അന്വേഷണം നടത്തുന്നുണ്ട്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് നിര്‍ബന്ധിച്ചുവെന്നായിരുന്നു പുറത്ത് വന്ന ശബ്ദ സന്ദേശത്തില്‍ സ്വപ്നാ സുരേഷ് പറയുന്നത്. ഒരു വാര്‍ത്താ പോര്‍ട്ടലാണ് ശബ്ദ സന്ദേശം പുറത്ത് വിട്ടത്.
‘മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കിയാല് മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞു. തന്റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാന്‍ അനുവദിക്കാതെയാണ് അതില്‍ ഒപ്പിടുവിച്ചത്. ശിവശങ്കറിനൊപ്പം യു.എ.ഇയില്‍ പോയി മുഖ്യമന്ത്രിക്ക് വേണ്ടി ചര്‍ച്ചകള്‍ നടത്തിയതായാണ് കോടതിയില്‍ സമര്‍പ്പിച്ച മൊഴിയില്‍ ഉള്ളത്. അത് ഏറ്റുപറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്’-ശബ്ദസന്ദേശത്തില്‍ പറയുന്നു.