ഉഡുപ്പി: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പെര്‍നങ്കിലയിലെ രാജേന്ദ്ര നായിക് (49), മൂഡുബെല്‍ കാട്ടിങ്കേരിയിലെ സന്തോഷ് പൂജാരി (41) എന്നിവരെയാണ് ഉഡുപ്പി ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. സുഹൃത്ത് ആന്‍ഡ്രു മാര്‍ട്ടിസിനെ കൊലപ്പെടുത്തിയകേസിലാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.
2019 ജനുവരി 25 ന് രാവിലെയാണ് ആന്‍ഡു മാര്‍ട്ടിസിനെ രാജേന്ദ്രയും സന്തോഷും ചേര്‍ന്ന് കൊലപ്പെടുത്തിയത്. മൂന്നുപേരും വൈന്‍ ഷോപ്പില്‍ നിന്ന് മദ്യം വാങ്ങി കാട്ടിങ്കേരിയിലെത്തുകയും അവിടെ വെച്ച് മദ്യപിക്കുകയും ചെയ്തു. ഇതിനിടെ ആന്‍ഡ്രു മാര്‍ട്ടിസ് മദ്യലഹരിയില്‍ രാജേന്ദ്രയുടെയും സന്തോഷിന്റെയും കുടുംബത്തെക്കുറിച്ച് പരിഹാസരീതിയില്‍ സംസാരിച്ചു. ഇതേ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ പ്രകോപിതരായ രാജേന്ദ്രയും സന്തോഷും ആന്‍ഡ്രു മാര്‍ട്ടിസിനെ നൈലോണ്‍ കയര്‍ കൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മഹേഷ് പ്രസാദാണ് ഈ കേസില്‍ അന്വേഷണം നടത്തി 2019 ഏപ്രില്‍ എട്ടിന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 12 പ്രധാന സാക്ഷികളെ കോടതി വിസ്തരിക്കുകയും 29 രേഖകള്‍ പരിശഷോധിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ശാന്തി ബായിയാണ് ഹാജരായി.