കണ്ണൂര്‍: കോവിഡ് റിലീഫ് ഏജന്‍സിയായി സന്നദ്ധ സേവന വിഭാഗമായ സേവാഭാരതിയെ നിയമിച്ച തീരുമാനം റദ്ദാക്കി. സമൂഹമാധ്യമങ്ങളിലും പുറത്തും ഉത്തരവിനെതിരെ വ്യാക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. കണ്ണൂര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ആണ് കഴിഞ്ഞ ദിവസം സേവാഭാരതിയെ ജില്ലാ റിലീഫ് ഏജന്‍സിസായി അംഗീകരിച്ച് ഉത്തരവിറക്കിയത്. കേന്ദ്ര ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശം മുന്‍നിര്‍ത്തിയായിരുന്നു ജില്ലാ കലക്ടറുടെ ഉത്തരവ്.
ഇതിനെ വന്‍ പ്രതിഷേധമാണുയര്‍ന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നടപടികള്‍ക്കെതിരെ സിപിഎം രാജ്യസഭാ എംപിമാരായ എളമരം കരീം, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തും ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു. അതേസമയം കേന്ദ്രത്തിന്റെ ഉത്തരവ് വന്നയുടനെ തന്നെ കണ്ണൂരില്‍ ഇത് നടപ്പിലാക്കിയത് സംസ്ഥാനസര്‍ക്കാരിനെതിരെയും പ്രതിഷേധത്തിനിടയാക്കി. പിണറായി സര്‍ക്കാറിന്റെ സംഘപരിവാര്‍ വിധേയത്വത്തിന്റെ ഉദാഹരണമാണ് ഈ നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ടാണ് ഉത്തരവ് പിന്‍വലിപ്പിച്ചതെന്നാണ് സൂചന.
സംസ്ഥാന വ്യാപകമായി സന്നദ്ധസംഘടനകളെ കോവിഡ് റിലീഫിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സേവാഭാരതിയെയും പ്രഖ്യാപിച്ചത് എന്നായിരുന്നു ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം. വിവാദമായതോടെ പ്രഖ്യാപനം റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. വരുംദിവസങ്ങളില്‍ മറ്റുജില്ലകളിലും സേവാഭാരതിയുടെ അംഗീകാരം റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സ് വികസിപ്പിച്ച ആയുഷ്-64 എന്ന ആയുര്‍വേദ മരുന്ന് വിതരണം ചെയ്യാനുള്ള ചുമതല സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയെ ഏല്‍പ്പിക്കണമെന്നായിരുന്നു മന്ത്രാലായത്തിന്റെ നിര്‍ദേശം.