ബംഗളൂരു: ഒമ്പതുമാസം പ്രായമുള്ള കുട്ടിയുടേതടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ വീട്ടിനകത്തെ വിവിധ മുറികളില്‍ കണ്ടെത്തി. ഒരു മൃതദേഹത്തിന് സമീപം അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന രണ്ടരവയസുകാരിയെ പൊലീസെത്തി രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച രാത്രി ബംഗളൂരുവിനടുത്ത ബയദരഹള്ളി പൊലീസ് സ്റ്റേഷന് പരിധിയിലെ വീട്ടിനുള്ളിലാണ് അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് സമീപം അബോധാവസ്ഥയിലായിരുന്ന രണ്ടരവയസുകാരി പ്രേക്ഷയെ പൊലീസ് ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചു. രണ്ടരവയസുകാരിയുടെ അമ്മ സിഞ്ജന (34), മുത്തശ്ശി ഭാരതി (51), അമ്മയുടെ സഹോദരി സിന്ധുറാണി (31), അമ്മയുടെ സഹോദരന് മധുസാഗര്‍ (25) എന്നിവരെ വീട്ടിനകത്ത് വിവിധ മുറികളിലായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിന്റെ ഒന്നാംനിലയിലാണ് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മധുസാഗര്‍ തൂങ്ങിമരിച്ച മുറിയിലാണ് പ്രേക്ഷയെ അബോധാവസ്ഥയില്‍ കാണപ്പെട്ടത്. ബയദരഹള്ളി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുടുംബത്തിലെ നാലുപേര്‍ കൂട്ട ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ മാത്രമേ യഥാര്‍ഥ മരണകാരണം പുറത്തുവരികയുള്ളൂവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. സിഞ്ജനയുടെ അച്ഛന് ശങ്കര്‍ സ്ഥലത്തില്ലാതിരുന്ന സമയത്താണ് കൂട്ടമരണം. കുടുംബാംഗങ്ങളുടെ മരണത്തിലുള്ള ആഘാതത്തിലാണ് ശങ്കര്‍. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് തന്റെ മകള്‍ സഞ്ജന രണ്ടരവയസും ഒമ്പതുമാസവും പ്രായമുള്ള കുട്ടികളെയും കൊണ്ട് വീട്ടിലേക്ക് വരികയായിരുന്നുവെന്നും ഭാര്യ ഭാരതി പ്രശ്നം പരിഹരിക്കുന്നതിന് പകരം മകളെയും കുട്ടികളെയും വീട്ടില്‍ തന്നെ നിര്‍ത്താന്‍ വാശി പിടിക്കുകയായിരുന്നുവെന്നും ശങ്കര്‍ പൊലീസിനോട് പറഞ്ഞു. പെണ്മക്കളായ സിഞ്ജനയെയും സിന്ധൂറാണിയെയും പഠിപ്പിക്കാന്‍ ഞാന്‍ കഠിനമായി പരിശ്രമിച്ചു. എഞ്ചിനീയറിംഗ് ബിരുദധാരിയായ മകന് മധുസാഗര്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. മകളുടെ കാത് കുത്തുന്ന ചടങ്ങുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായി വഴക്കിട്ട് സിഞ്ജന വീട്ടിലേക്ക് വരികയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. നിസ്സാര വിഷയങ്ങളില്‍ പ്രകോപിതയാകുന്ന സ്വഭാവം സഞ്ജനക്കും ഭാരതിക്കും മറ്റ് മക്കള്‍ക്കുമുണ്ടെന്ന് ശങ്കര്‍ പറഞ്ഞു. അതേസമയം ശങ്കറും മകന് മധുസാഗറും തമ്മില്‍ വഴക്കുണ്ടായതായി അയല്‍വാസികള്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച വഴക്കിനു ശേഷം ശങ്കര്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് തിരിച്ചുവന്നതേയില്ല. ആ ദിവസം തന്നെയാണ് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞടക്കം കുടുംബത്തിലെ അഞ്ചുപേരും മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ശങ്കര്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടഞ്ഞുകിടക്കുന്നതായി കണ്ടു. സംശയം തോന്നി അയല്‍വാസികളുടെയും പൊലീസിന്റെയും സഹായത്തോടെ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.