കാഞ്ഞങ്ങാട്: ടി.പി.ആര് നിരക്കിന്റെ പേരില്‍ തദ്ദേശസ്ഥാപനങ്ങളില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ വ്യാപാരികളുടെ പ്രതിഷേധം ഉയര്‍ന്നു തുടങ്ങി. ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ കാരണം ദുരിതമനുഭവിക്കുന്നത് വ്യാപാരികള്‍ മാത്രമാണെന്നാണ് അവര്‍ പറയുന്നത്. ടി.പി.ആര് മാനദണ്ഡങ്ങള്‍ കണക്കാക്കുന്ന രീതി അശാസ്ത്രീയവും അബദ്ധവുണെന്നാണ് വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നത്. വ്യാപാരികളുടെ ബുദ്ധിമുട്ടറിയാത്ത ഉദ്യോഗസ്ഥര്‍ നല്കുന്ന കണക്ക് പ്രകാരം അടച്ചിടുന്നത് ലക്ഷക്കണക്കിന് രൂപ നികുതിയും വാടകയും നല്കി കച്ചവടം നടത്തുന്ന വ്യാപാരികളെ ഏറെ ബാധിച്ചിട്ടുണ്ടെന്ന് ഇതേ നിലയില്‍ തുടരുകയാണെങ്കില്‍ തീരുമാനത്തിനെതിരെ സമരമാര്‍ഗങ്ങളെ കുറിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന നേതൃത്വം ആലോചിച്ച് വരികയാണ്. സര്‍ക്കാറിന്റെ വരുമാന സ്രോതസുകള്‍ നിര്‍ലോഭം പ്രവര്‍ത്തിക്കുന്നു. പൊതു ഗതാഗത സംവിധാനങ്ങള്‍ ഒരു നിയന്ത്രണങ്ങളും പാലിക്കാതെ സര്‍വീസ് നടത്തുന്നു. ടി.പി.ആര് റേറ്റുകള്‍ ബാധകമാകാതെ ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ നടത്തുന്നു. ബീവറേജസ് ഔട്ട്ലറ്റുകളും കള്ളുഷാപ്പുകളും അവശ്യ സാധനങ്ങളുടെ പട്ടികയില്പ്പെടുത്തിക്കുകയാണ്. അതിതീവ്ര രോഗ ബാധിത സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ ഇളവുകളോടെ തീവണ്ടി മാര്‍ഗം സംസ്ഥാനത്തേക്കുവന്നുകൊണ്ടിരിക്കുന്നു. അപ്പോഴും സര്‍ക്കാര്‍ എട്ടിന്റെയും ഇപ്പോള്‍ ആറിന്റെയും കണക്ക് പറഞ്ഞ് കടകള്‍ അടപ്പിച്ച് ലക്ഷക്കണക്കിനാളുകളുടെ ഉപജീവന മാര്‍ഗത്തെ നിസാരവത്കരിക്കുകയാണ്. രോഗ വ്യാപനകാരണം വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതു മൂലമാണെന്ന ധാരണയില്‍ നിന്നും അധികൃതര്‍ പുറത്തുവരണമെന്നാണ് വ്യാപാരി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെടുന്നത്. ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കുന്നതിന് പകരം ഒരു ദിവസം മാത്രമേ പ്രവര്‍ത്തിക്കാവൂവെന്ന നിബന്ധന തന്നെ രോഗം തടയാന്‍ ഉപകരിക്കില്ലെന്നും ഒറ്റ ദിവസം തുറക്കുമ്പോഴുണ്ടാകുന്ന നഗരത്തിലെ തിരക്ക് രോഗം കൂടുതല്‍ വ്യാപിക്കുവാനേ സഹായിക്കുകയുള്ളുവെന്നും ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണങ്ങളോടെ അഞ്ച് ദിവസം പ്രവര്‍ത്തിച്ചാല്‍ തിരക്ക് കുറക്കുവാന്‍ കഴിയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.