'മധ്യനിരയില്‍ നിന്നും ബാറ്റ് ചെയ്തത് തനിക്ക് ഇഷ്ടപ്പെട്ടു': സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള വിജയത്തിനുശേഷം വാഷിംഗ് ടണ്‍ സുന്ദര്‍

പാറ്റ് കമ്മിന്‍സ് നയിച്ച ടീമിനെതിരെ അനായാസ വിജയം നേടാന്‍ സഹായിച്ചത് മധ്യനിരയില്‍ നിന്നും ശുഭ് മാന്‍ ഗില്ലിനൊപ്പം ചേര്‍ന്നുള്ള കൂട്ടുകെട്ട്-

കഴിഞ്ഞദിവസം നടന്ന ഐ.പി.എല്‍ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള (SRH) വിജയത്തിനുശേഷം പ്രതികരണവുമായി ഗുജറാത്ത് ടൈറ്റന്‍സ് (GT) ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍. മത്സരത്തില്‍ അസാധാരണമായ ഇന്നിംഗ്സ് ആണ് താരം കാഴ്ചവച്ചത്. വെറും 29 പന്തില്‍ നിന്ന് 49 റണ്‍സ് നേടിയ സുന്ദര്‍, അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സറുകളുമാണ് നേടിയത്.

ഗുജറാത്ത് ടൈറ്റന്‍സ് 16/2 എന്ന നിലയില്‍ എത്തിനില്‍ക്കെയാണ് നാലാം ഓവറില്‍ ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍ മധ്യനിരയിലെത്തി ടീമിന്റെ രക്ഷകനായത്. സായ് സുദര്‍ശന്‍ (5), ജോസ് ബട്ട് ലര്‍ (0) എന്നിവരുടെ വിക്കറ്റ് ആണ് തുടക്കത്തില്‍ തന്നെ നഷ്ടമായത്.

3.5 ഓവറില്‍ 16/2 എന്ന നിലയില്‍ നിന്ന്, ക്യാപ്റ്റന്‍ ശുഭ് മാന്‍ ഗില്ലിനൊപ്പം ചേര്‍ന്ന് 56 പന്തില്‍ നിന്ന് 90 റണ്‍സ് എടുത്തു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പാറ്റ് കമ്മിന്‍സ് നയിച്ച ടീമിനെതിരെ ഏഴ് വിക്കറ്റിന് അനായാസ വിജയം നേടാന്‍ ഈ കൂട്ടുകെട്ട് സഹായിച്ചു.

മത്സരത്തിന് ശേഷം മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ വന്നപ്പോള്‍ ശുഭ് മാന്‍ ഗില്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു താരം.

'ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ നന്നായി കളിക്കാന്‍ ക്യാപ്റ്റന്‍ നിര്‍ദേശിച്ചു. ടീമിന്റെ വിജയത്തിന് വേണ്ടി പോരാടാനും ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹൈദരാബാദിലെ പ്രവണത ഇതാണ്, വിക്കറ്റ് കുറച്ചുകൂടി മെച്ചപ്പെടുന്നതിനാല്‍ 160-170 റണ്‍സ് പിന്തുടരാന്‍ എളുപ്പമാണെന്ന കാര്യം അറിയാമായിരുന്നു. അത് എന്നെ ഏറെ സഹായിച്ചു.

ആദ്യ ഓവറുകളില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഇതോടെയാണ് കോച്ച് എന്നോട് നാലാമനായി ഇറങ്ങാന്‍ നിര്‍ദേശിച്ചത്. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു അപൂര്‍വ അവസരമായിരുന്നു, അത് വിനിയോഗിക്കുകയും ചെയ്തു, എന്നും മത്സരശേഷം വാഷിംഗ്ടണ്‍ സുന്ദര്‍ പറഞ്ഞു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദിനെ നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് തകര്‍ത്തത്. നാല് ഓവറില്‍ 17 റണ്‍സാണ് സിറാജ് വിട്ടുകൊടുത്തത്. 31 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും 30ന് അപ്പുറമുള്ള സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

ഗുജറാത്തിന്റെ തുടക്കം അത്ര നന്നായിരുന്നില്ല. സായ് സുദര്‍ശന്‍ (5), ജോസ് ബട്ലര്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ ഗുജറാത്തിന് തുടക്കത്തില്‍ നഷ്ടമായി. സുദര്‍ശനെ (5) മുഹമ്മദ് ഷമി, അനികേത് വര്‍മയുടെ കൈകളിലെത്തിച്ചു. പിന്നാലെ ബട്ലറും മടങ്ങി. മൂന്ന് പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്.

പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന് ക്യാച്ച്. തുടര്‍ന്ന് ഗില്‍ - സുന്ദര്‍ സഖ്യം 80 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ഗുജറാത്തിന്റെ വിജയത്തില്‍ അടിത്തറയിട്ടത്. സുന്ദറിനെ മുഹമ്മദ് ഷമി മടക്കിയെങ്കിലും ഷെഫാനെ റുതര്‍ഫോര്‍ഡ് (16 പന്തില്‍ 35) ഗില്ലിനൊപ്പം ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഒരു സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റുതര്‍ഫോര്‍ഡിന്റെ ഇന്നിംഗ്സ്. ഗില്‍, ഒമ്പത് ബൗണ്ടറികള്‍ നേടി. ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, തകര്‍ച്ചയോടെയായിരുന്നു ഹൈദരാബാദിന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ ട്രോവിസ് ഹെഡിനെ (8) മടക്കാന്‍ സിറാജിന് സാധിച്ചു. രാഹുല്‍ തെവാട്ടിയക്ക് ക്യാച്ച് നല്‍കിയാണ് ഹെഡ് മടങ്ങുന്നത്. അഞ്ച് പന്തുകള്‍ മാത്രമാണ് താരം നേരിട്ടത്. അഞ്ചാം ഓവറില്‍ അപകടകാരിയായ അഭിഷേക് ശര്‍മയും (18) മടങ്ങി. ഇത്തവണയും തെവാട്ടിയക്കായിരുന്നു ക്യാച്ച്. സിറാജിന് തന്നെയായിരുന്നു വിക്കറ്റ്. 16 പന്തുകള്‍ നേരിട്ട താരം നാല് ബൗണ്ടറികള്‍ നേടി. പിന്നീട് കിഷനും - നിതീഷ് കുമാറും കൂട്ടുകെട്ട് പടുത്തുയര്‍ത്താനുള്ള ശ്രമം നടത്തി. എന്നാല്‍ പ്രസിദ്ധ് കൃഷ്ണ ബ്രേക്ക് ത്രൂമായെത്തി.

കിഷനെ ഇശാന്ത് ശര്‍മയുടെ കൈകളിലെത്തിച്ചു. 14 പന്തുകള്‍ നേരിട്ട താരം രണ്ട് ബൗണ്ടറികള്‍ നേടി. പിന്നീട് നിതീഷും ഹെന്റിച്ച് ക്ലാസനും (19 പന്തില്‍ 27) കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ക്ലാസനെ ബൗള്‍ഡാക്കി സായ് കിഷോര്‍ ഗുജറാത്തിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. വൈകാതെ നിതീഷും മടങ്ങി. അനികേത് വര്‍മ (18), കാമിന്ദു മെന്‍ഡിസ് (1), സിമാര്‍ജീത് സിംഗ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. പാറ്റ് കമ്മിന്‍സിന്റെ ഇന്നിംഗ്സ് (9 പന്തില്‍ 22) സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചു. മുഹമ്മദ് ഷമി (6) പുറത്താവാതെ നിന്നു. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് കളിയിലെ കേമന്‍.

Related Articles
Next Story
Share it