ഇംഗ്ലണ്ടിനെതിരായ പരാജയം; പിഴവ് വരുത്തിയ താരങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ഗംഭീറിനോട് രവി ശാസ്ത്രി

യശസ്വി ജയ് സ്വാള്‍ 4 ക്യാച്ചുകള്‍ കൈവിട്ടതും കരുണ്‍ നായര്‍ 2 ഇന്നിംഗ്‌സിലും നിലയുറപ്പിക്കാതെ മടങ്ങിയതുമാണ് രവി ശാസ്ത്രിയെ ചൊടിപ്പിച്ചത്

ലീഡ്‌സ്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മത്സരത്തില്‍ ആവര്‍ത്തിച്ച് പിഴവ് വരുത്തിയ താരങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി തന്നെ രംഗത്തെത്തി.

മത്സരത്തില്‍ യശസ്വി ജയ് സ്വാള്‍ നാലു ക്യാച്ചുകള്‍ കൈവിട്ടതും മലയാളി താരം കരുണ്‍ നായര്‍ രണ്ട് ഇന്നിംഗ്‌സിലും നിലയുറപ്പിക്കാതെ മടങ്ങിയതുമാണ് രവി ശാസ്ത്രിയെ ചൊടിപ്പിച്ചത്. കളിക്കാരുടെ അലസ സമീപനത്തിനെതിരെ കോച്ചിംഗ് സ്റ്റാഫിന് പലതും ചെയ്യാനാകുമെന്നും രവി ശാസ്ത്രി പറഞ്ഞു. സ്‌കൈ സ്‌പോപര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ശാസ്ത്രി നിലപാട് വ്യക്തമാക്കിയത്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ കരുണ്‍ നായര്‍ക്ക് അവസരം ലഭിക്കുന്നത്. എന്നാല്‍ ഈ അവസരം ശരിയായ വിധം ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എട്ട് വര്‍ഷത്തിനുശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയെങ്കിലും ആദ്യ ഇന്നിംഗ് സില്‍ പൂജ്യത്തിനും രണ്ടാം ഇന്നിംഗ്‌സില്‍ 20 റണ്‍സിനും താരം പുറത്തായിരുന്നു. രണ്ട് ഇന്നിംഗ് സിലും കരുണിന്റെ പുറത്താകല്‍ ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചക്ക് കാരണമാകുകയും ചെയ്തു.

കളിയിലെ നല്ല വശങ്ങളെ കുറിച്ചും മോശം വശങ്ങളെ കുറിച്ചും ശാസ്ത്രി എടുത്തുപറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ ശുഭ് മാന്‍ ഗില്‍ പ്രതിക്ഷിച്ചതിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ബാറ്ററെന്ന നിലയില്‍ ഗില്‍ സെഞ്ചുറി അടിച്ചു, ടീമിലെ മറ്റ് മൂന്ന് താരങ്ങളും സെഞ്ചുറികള്‍ നേടി, അങ്ങനെ അതെല്ലാം ഈ മത്സരത്തിലെ നേട്ടങ്ങളാണ്. എന്നാല്‍ ക്യാപ്റ്റന് ഒന്നും ചെയ്യാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട്. അടിസ്ഥാന പാഠങ്ങള്‍ പോലും നടപ്പിലാക്കുന്നതില്‍ ചിലര്‍ക്ക് പിഴച്ചതാണ് അതില്‍ പ്രധാനം.

ഒരു ഫീല്‍ഡര്‍ തുടര്‍ച്ചയായി ക്യാച്ചുകള്‍ കൈവിടുന്നതില്‍ ക്യാപ്റ്റന് ഒന്നും ചെയ്യാനാവില്ല. ഒരു ടീം എന്ന നിലയില്‍ ഒരുമിച്ച് കഠിനാധ്വാനം ചെയ്താല്‍ മാത്രമേ ഫലമുണ്ടാകൂ. അതുപോലെ ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ ഓരോരുത്തരും അവരവരുടെ വിക്കറ്റിന് ഒരു വില കല്‍പിക്കണം. ടീമിന് 550-600 റണ്‍സിലെത്താവുന്ന അനായാസ സാഹചര്യത്തില്‍ ക്രീസില്‍ വന്നപാടെ ലൂസ് ഷോട്ട് കളിച്ച് വിക്കറ്റ് കളയാനല്ല ശ്രമിക്കേണ്ടത്. ഇതുപോലെയുള്ള ചില അടിസ്ഥാന കാര്യങ്ങളില്‍ പിഴവ് വരുത്തിയവര്‍ക്കെതിരെ കോച്ച് എന്ന നിലയില്‍ ഗംഭീര്‍ ഒരു ദയയും കാട്ടരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും രവി ശാസ്ത്രി സ്‌കൈ സ്‌പോപര്‍ട്‌സിനോട് പറഞ്ഞു.

ഫീല്‍ഡിംഗ് പിഴവുകള്‍ പ്രകടമായിരുന്നു. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സില്‍ മാത്രം ഇന്ത്യ അഞ്ച് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യക്കായി സെഞ്ചുറി നേടി തിളങ്ങിയ ജയ് സ്വാള്‍ പക്ഷെ രണ്ടാം ഇന്നിംഗ്‌സില്‍ നാലു റണ്‍സെടുത്ത് പുറത്തായിരുന്നു. ഇതിന് പുറമെ മത്സരത്തില്‍ നാലു നിര്‍ണായക ക്യാച്ചുകളും ജയ് സ്വാള്‍ കൈവിട്ടിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ മൂന്നും രണ്ടാം ഇന്നിംഗ് സില്‍ ഒരു ക്യാച്ചുമാണ് ജയ് സ്വാള്‍ നിലത്തിട്ടത്. ഇന്ത്യന്‍ തോല്‍വിയില്‍ ഈ കൈവിട്ട ക്യാച്ചുകള്‍ നിര്‍ണായകമാകുകയും ചെയ്തു.

Related Articles
Next Story
Share it