ഏഷ്യാ കപ്പ്: ഒമാനെതിരെ നടന്ന മത്സരത്തില്‍ എം.എസ്. ധോണിയുടെ റെക്കോര്‍ഡ് മറികടന്ന് സഞ്ജു സാംസണ്‍

ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയവരുടെ പട്ടികയിലാണ് മലയാളി താരം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ മറികടന്നത്

ന്യൂഡല്‍ഹി: വെള്ളിയാഴ്ച ഒമാനെതിരെ നടന്ന ഏഷ്യാ കപ്പ് മത്സരത്തില്‍ എം.എസ്. ധോണിയുടെ റെക്കോര്‍ഡ് മറികടന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍. അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് സാംസണ്‍ കാഴ്ചവച്ചത്.

മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു കിട്ടിയ അവസരം മുതലാക്കുകയായിരുന്നു. മൂന്ന് ബൗണ്ടറികളും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. സഞ്ജുവിന്റെ ഇന്നിംഗ്സിന്റെ കരുത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗില്‍ ഒമാന് നാല് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യ 21 റണ്‍സിന് വിജയിച്ചു.

അബുദാബിയില്‍ ആദ്യ ഇന്നിംഗ്‌സില്‍ 45 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയതോടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയവരുടെ പട്ടികയില്‍ സാംസണ്‍ ധോണിയെ മറികടന്നു. 307 മത്സരങ്ങളില്‍ നിന്ന് 353 സിക്‌സറുകളുമായി സഞ്ജു നാലാം സ്ഥാനത്താണ്, 405 മത്സരങ്ങളില്‍ നിന്ന് 350 സിക്‌സറുകള്‍ നേടിയ ധോണിയുടെ റെക്കോര്‍ഡ് അദ്ദേഹം മറികടന്നു. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഒന്നാമന്‍. 463 മത്സരങ്ങളില്‍ നിന്ന് 547 സിക്സറുകളാണ് രോഹിത് പറത്തിയത്.

414 മത്സരങ്ങളില്‍ നിന്ന് 435 സിക്സുകള്‍ നേടിയ മുന്‍ താരം വിരാട് കോലിയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പട്ടികയിലുണ്ട്. 328 മത്സരങ്ങള്‍ കളിച്ച സൂര്യകുമാര്‍ 328 സിക്സുകളാണ് നേടിയത്. സൂര്യകുമാറിന് പിന്നിലാണ് സഞ്ജുവിന്റെ സ്ഥാനം. പിന്നില്‍ എം എസ് ധോണിയും. ഇന്ത്യയുടെ ടി20 ജേഴ്സിയില്‍ 50 സിക്സുകള്‍ നേടാനും സഞ്ജുവിന് സാധിച്ചു. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, വിരാട് കോലി, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, യുവരാജ് സിംഗ്, സുരേഷ് റെയ്ന, എം എസ് ധോണി, ശിഖര്‍ ധവാന്‍ എന്നിവരാണ് 50 സിക്സുകള്‍ നേടിയ മറ്റുതാരങ്ങള്‍.

സാംസണൊപ്പം അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, അക്‌സര്‍ പട്ടേല്‍ എന്നിവരും ശക്തമായ പ്രകടനം കാഴ്ചവച്ചു. ഇന്ത്യയെ 188/9 എന്ന സ്‌കോറിലെത്തിച്ചു. ഒമാനെതിരായ മത്സരത്തിന്റെ ടോസ് സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് 'മറവി' ബാധിച്ചതും ശ്രദ്ദേയമായി. ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍, ബാറ്റിങ് തിരഞ്ഞെടുത്തതിനുശേഷം പ്ലേയിങ് ഇലവനിലെ മാറ്റങ്ങള്‍ പറയുമ്പോഴാണ് ഒരു താരത്തിന്റെ പേര് മറന്നത്. ടീമില്‍ രണ്ടു മാറ്റമുണ്ടെന്ന് പറഞ്ഞ സൂര്യകുമാര്‍, ഹര്‍ഷിത് റാണ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചെന്നും പറഞ്ഞു.

എന്നാല്‍ ടീമിലെത്തിയ മറ്റൊരു താരത്തിന്റെ പേര് മറന്നു പോകുകയായിരുന്നു. ഏറെ നേരം ആലോചിച്ച സൂര്യകുമാര്‍, താനും രോഹിത് ശര്‍മയെ പോലെ ആയെന്ന് ചിരിയോടെ പറഞ്ഞു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ രോഹിത് ശര്‍മയും മുന്‍പ് പല തവണ ഇത്തരത്തില്‍ താരങ്ങളുടെ പേര് മറന്നു പോയിരുന്നു.

അതേസമയം, ഇടംകയ്യന്‍ പേസര്‍ അര്‍ഷ് ദീപ് സിങ്ങാണ് പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ച മറ്റൊരു താരമെന്ന് അവതാരകന്‍ രവി ശാസ്ത്രി പിന്നീട് സ്ഥിരീകരിച്ചു. തൊട്ടുപിന്നാലെ സംസാരിച്ച ഒമാന്‍ ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ്ങിനും ഇതേ 'അവസ്ഥ' വന്നു. ആദ്യം ബാറ്റു ചെയ്യണമെന്നായിരുന്നു തങ്ങള്‍ക്കുമെന്ന് പറഞ്ഞു ജതീന്ദര്‍, ടീമില്‍ രണ്ടു മാറ്റമുണ്ടെന്നും അറിയിച്ചു. എന്നാല്‍ ഒരു താരത്തിന്റെ പേര് ക്യാപ്റ്റന്‍ മറന്നു പോകുകയായിരുന്നു. ഇതോടെ ഇക്കാര്യത്തില്‍ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞ് രവി ശാസ്ത്രി, ജതീന്ദറിനെ ആശ്വസിപ്പിച്ചു.

ടോസിനു ശേഷം പരസ്പരം അഭിവാദ്യം ചെയ്ത ഇരു ക്യാപ്റ്റന്മാരും ഹസ്തദാനവും ചെയ്തു. മാത്രമല്ല. ടോസ് പൂര്‍ത്തിയായ ശേഷം ജതീന്ദര്‍ സിങ്, സൂര്യകുമാര്‍ യാദവിന് ഒരു സമ്മാനപ്പെട്ടിയും നല്‍കി. എന്നാല്‍ എന്തു സമ്മാനമാണിതെന്ന കാര്യം പുറത്തുവന്നിട്ടില്ല.

Related Articles
Next Story
Share it