മന:പൂര്‍വം പിച്ചിലെ അപകട മേഖലയില്‍ കൂടി ഓടേണ്ട ആവശ്യമില്ല; ബെന്‍ സ്റ്റോക്സിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രവീന്ദ്ര ജഡേജ

ബൗള്‍ ചെയ്യുമ്പോള്‍ സ്പിന്നര്‍മാര്‍ക്ക് അധിക ആനുകൂല്യം കിട്ടാനായി പിച്ചിലെ അപകട മേഖലയില്‍ കൂടി ഓടി വിള്ളലുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പരാതി

ബര്‍മിംഗ് ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗിനിടെ പിച്ചിലെ അപകട മേഖലയില്‍ കൂടി ഓടിയതിന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അമ്പയറോട് പരാതിപ്പെട്ട സംഭവത്തില്‍ മറുപടിയുമായി രവീന്ദ്ര ജഡേജ. മത്സരത്തില്‍ ജഡേജയും ഗില്ലും ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ജഡേജക്കെതിരെ അമ്പയറോട് പരാതിപ്പെട്ടത്.

ഇംഗ്ലണ്ടിനെതിരെ ബൗള്‍ ചെയ്യുമ്പോള്‍ സ്പിന്നര്‍മാര്‍ക്ക് അധിക ആനുകൂല്യം കിട്ടാനായി ജഡേജ പിച്ചിലെ അപകട മേഖലയില്‍ കൂടി ബോധപൂര്‍വം ഓടി വിള്ളലുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു സ്റ്റോക്‌സിന്റെ പരാതി. എന്നാല്‍ രണ്ടാം ദിനത്തിലെ കളിക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജഡേജ സ്റ്റോക്‌സിന്റെ ആരോപണങ്ങള്‍ക്കെല്ലാം മറുപടി നല്‍കി.

സ്റ്റോക്‌സ് കരുതിയത്, ഞാന്‍ പിച്ചില്‍ വിള്ളലുകളുണ്ടാക്കാനായി മന:പൂര്‍വം അപകടമേഖലയില്‍ കൂടി ഓടുന്നുവെന്നാണ്. അല്ലെങ്കില്‍ തന്നെ ഇംഗ്ലണ്ട് പേസര്‍മാര്‍ അത് ചെയ്യുന്നുണ്ട്. പിന്നെ ഞാനായിട്ട് എന്തിനാണ് അത് ചെയ്യുന്നത്. എനിക്കത് ചെയ്യേണ്ട ആവശ്യമില്ല. ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ സ്റ്റോക്‌സ് അമ്പയറോട് തുടര്‍ച്ചയായി പരാതി പറയുകയായിരുന്നു. എന്നാല്‍ എനിക്ക് അങ്ങനെ ഒരു ഉദ്ദേശവുമുണ്ടായിരുന്നില്ല. അബദ്ധത്തില്‍ ഒന്നോ രണ്ടോ തവണ ഞാന്‍ അങ്ങനെ ഓടിയിട്ടുണ്ടാകാം. എന്നാല്‍ അത് ബോധപൂര്‍വമായിരുന്നില്ലെന്നും ജഡേജ പറഞ്ഞു.

ബാറ്റിംഗില്‍ മികച്ച പ്രകടനം നടത്താനായത് ബൗളിംഗിലും ആത്മവിശ്വാസം കൂട്ടുമെന്നും ജഡേജ വ്യക്തമാക്കി. ടീമിനായി ബാറ്റ് കൊണ്ട് സംഭാവന നല്‍കാന്‍ കഴിയുമ്പോള്‍ അതിരറ്റ സന്തോഷമാണ്. പ്രത്യേകിച്ച് ഇന്ത്യക്ക് പുറത്ത് കളിക്കുമ്പോള്‍. 210-5ല്‍ നിന്ന് വലിയൊരു സ്‌കോറിലേക്ക് ഇന്ത്യയെ എത്തിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ക്യാപ്റ്റനൊപ്പം പിടിച്ചുനിന്ന് വലിയൊരു കൂട്ടുകെട്ടുണ്ടാക്കാനായത് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്.

വരും മത്സരങ്ങളിലും ഇതുപോലെ മികച്ച പ്രകടനം നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും ജഡേജ പറഞ്ഞു. ഹെഡിംഗ്ലിയില്‍ നടന്ന മുന്‍ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സുകളിലും മോശം പ്രകടനമാണ് ജഡേജ കാഴ്ച വച്ചത്. അതുകൊണ്ടുതന്നെ അഞ്ച് വിക്കറ്റ് തോല്‍വിയില്‍ ജഡേജയ്ക്കും വലിയൊരു പങ്കുണ്ടായിരുന്നു. കഴിഞ്ഞദിവസം നടന്ന ടെസ്റ്റില്‍ നല്ല പ്രകടനം കാഴ്ച വയ്‌ക്കേണ്ടത് ജഡേജയുടെ ഉത്തരവാദിത്തമായിരുന്നു. അത് അദ്ദേഹം നിറവേറ്റുകയും ചെയ്തു.

ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 587/10 എന്ന സ്‌കോര്‍ നേടിയപ്പോള്‍ ജഡേജ 89(137) റണ്‍സ് നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 269 (387) റണ്‍സ് എടുത്ത് റെക്കോര്‍ഡ് പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ഇരുവരുടേയും കൂട്ടുകെട്ടിലാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോറിലെത്താന്‍ കഴിഞ്ഞത്.

ഒന്നാം ഇന്നിംഗ്‌സില്‍ 587 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യ രണ്ടാം ദിനം ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകള്‍ 77 റണ്‍സിനിടെ പേസര്‍മാരായ ആകാശ് ദീപും മുഹമ്മദ് സിറാജും എളുപ്പത്തില്‍ വീഴ്ത്തി മുന്‍തൂക്കം നേടിയിരുന്നു. ജോ റൂട്ടും ഹാരി ബ്രൂക്കും ആണ് ക്രീസിലുള്ളത്.

Related Articles
Next Story
Share it