ഏഷ്യാ കപ്പ്: ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്; സഞ്ജു സാംസണ്‍ ഇല്ല, ശുഭ് മാന്‍ ഗിലിനെ ഉള്‍പ്പെടുത്തി

സെപ്റ്റംബര്‍ 10 ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ഏഷ്യാ കപ്പ് പോരാട്ടം ആരംഭിക്കുന്നത്

ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കെ സാധ്യതാ ടീമിനെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് 15 അംഗ ടീമിനെ തിരഞ്ഞെടുക്കുന്നത്. സൂര്യകുമാര്‍ യാദവ് ആണ് ടീമിനെ നയിക്കുന്നത്. അതിന് മുന്നോടിയായാണ് ഹര്‍ഭജന്‍ സിഗ് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ ആദ്യമായി ഏഷ്യാ കപ്പ് നേടിയ ടീമില്‍ ഹര്‍ഭജന്‍ സിംഗും ഉണ്ടായിരുന്നു.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ഭജന്‍ സിംഗ് ഏഷ്യകപ്പില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ ആരായിരിക്കുമെന്ന് പ്രവചിച്ചത്. യശസ്വി ജയ് സ്വാള്‍, ശുഭ് മാന്‍ ഗില്‍, അഭിഷേക് ശര്‍മ്മ എന്നിവരെ ഓപ്പണര്‍മാരായി തിരഞ്ഞെടുത്തതിനാല്‍ സഞ്ജു സാംസണെ ഹര്‍ഭജന്‍ സിഗ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ശ്രേയസ് അയ്യര്‍ ഇടംപിടിച്ചിട്ടുണ്ട്. 2023 മുതല്‍ അദ്ദേഹം ടി20 ടീമില്‍ കളിച്ചിട്ടില്ല. വാഷിംഗ് ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, റിയാന്‍ പരാഗ് എന്നിവരെ സ്പിന്‍-ബൗളിംഗ് ഓള്‍റൗണ്ടര്‍മാരായി തിരഞ്ഞെടുത്തു. തിലക് വര്‍മ്മയെ ഉള്‍പെടുത്തിയിട്ടില്ല.

ഹര്‍ഭജന്‍ സിംഗിന്റെ ഏഷ്യാ കപ്പ് സാധ്യത ടീം:

യശസ്വി ജയ്സ്വാള്‍, അഭിഷേക് ശര്‍മ്മ, ശുഭ് മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, വാഷിംഗ് ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജസ് പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്.

കീപ്പറായി കെഎല്‍ രാഹുലിനെയോ ഋഷഭ് പന്തിനേയോ ഉള്‍പ്പെടുത്താം എന്നും ഹര്‍ഭജന്‍ പറയുന്നു. 2022 ലോകകപ്പ് മുതല്‍ ടി20 ഐ ടീമില്‍ നിന്ന് രാഹുല്‍ വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ ടെസ്റ്റുകളിലും ഏകദിനങ്ങളിലും അദ്ദേഹം സ്ഥിരമായി കളിക്കുന്നുണ്ട്. കാലിന് പരിക്കേറ്റ പന്ത് ഏതാനും മാസത്തേക്ക് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കും.

സെപ്റ്റംബര്‍ 10 ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ഏഷ്യാ കപ്പ് പോരാട്ടം ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 14 ന് ചിരവൈരികളായ പാകിസ്ഥാനെ നേരിടും. സെപ്റ്റംബര്‍ 19 ന് ഇന്ത്യയും ഒമാനും തമ്മില്‍ ഏറ്റുമുട്ടും. ടൂര്‍ണമെന്റിന്റെ ഫൈനല്‍ സെപ്റ്റംബര്‍ 28 ന് നടക്കും.

Related Articles
Next Story
Share it