പഹല്‍ഗാം ഭീകരാക്രമണം: ഐപിഎലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തിലെ ആഘോഷങ്ങള്‍ ഒഴിവാക്കി; കളിക്കാരും മാച്ച് ഒഫീഷ്യല്‍സും കറുത്ത ആംബാന്‍ഡ് ധരിക്കും
മത്സരത്തിനുശേഷമുള്ള വെടിക്കെട്ടോ മത്സരത്തിനിടയിലുള്ള ചീയര്‍ ലീഡര്‍മാരുടെ പ്രകടനങ്ങളോ ഉണ്ടാകില്ല.

മുംബൈ: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ ബുധനാഴ്ച നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തിലെ ആഘോഷങ്ങള്‍ ഒഴിവാക്കി. വൈകിട്ട് 7.30ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഹൈദരാബാദ്-മുംബൈ പോരാട്ടം.
മത്സരത്തിനുശേഷമുള്ള വെടിക്കെട്ടോ മത്സരത്തിനിടയിലുള്ള ചീയര്‍ ലീഡര്‍മാരുടെ പ്രകടനങ്ങളോ ഉണ്ടാകില്ല. മത്സരം തുടങ്ങും മുമ്പ് ഭീകരാക്രമണത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആചരിക്കും. ഇതിന് പുറമെ കളിക്കാരും മാച്ച് ഒഫീഷ്യല്‍സും കറുത്ത ആംബാന്‍ഡ് ധരിച്ചാവും മത്സരത്തിനിറങ്ങുക. ബി.സി.സി.ഐ ആണ് ഇക്കാര്യം അറിയിച്ചത്.
എട്ട് കളികളില്‍ എട്ട് പോയന്റുള്ള മുംബൈ ഇന്ത്യന്‍സ് പോയന്റ് പട്ടികയില്‍ ആറാമതാണ്. ഏഴ് കളികളില്‍ നാലു പോയന്റ് മാത്രമുള്ള ഹൈദരാബാദ് പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്.
ചൊവ്വാഴ്ച പഹല്‍ഗാമില്‍ നടന്ന സംഭവത്തില്‍ വിരാട് കോഹ്ലിയും ഹാര്‍ദിക് പാണ്ഡ്യയും ദുഃഖം രേഖപ്പെടുത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
'പഹല്‍ഗാമില്‍ നിരപരാധികള്‍ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തില്‍ അഗാധമായ ദുഃഖമുണ്ട്. ഇരകളുടെ കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ജീവന്‍ നഷ്ടപ്പെട്ട എല്ലാവരുടെയും കുടുംബങ്ങള്‍ക്ക് സമാധാനവും ശക്തിയും ലഭിക്കണമെന്നും ഈ ക്രൂരമായ പ്രവൃത്തിക്ക് നീതി ലഭിക്കണമെന്നും പ്രാര്‍ത്ഥിക്കുന്നു' എന്നാണ് കോഹ്ലി കുറിച്ചത്.
മറുവശത്ത്, 'പഹല്‍ഗാമില്‍ നിന്നുള്ള വാര്‍ത്ത കേട്ട് തകര്‍ന്നു. എന്റെ ചിന്തകള്‍ ദുരിതബാധിതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണ്' എന്നാണ് ഹാര്‍ദിക് പാണ്ഡ്യ കുറിച്ചു.
2025 ലെ ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേഷ്ടാവായ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സണും ആക്രമണത്തെ അപലപിച്ചു. 'ഇന്ന് ഡല്‍ഹിയില്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടിയിരിക്കുന്നത് ഞാന്‍ കാണുന്നു, അത് ശരിയാണ്. ഇന്നലെ കശ്മീരില്‍ സംഭവിച്ചത് നിന്ദ്യമാണ്! ജീവന്‍ നഷ്ടപ്പെട്ട എല്ലാവരോടും, അവരുടെ കുടുംബങ്ങളോടും, സുഹൃത്തുക്കളോടും എന്റെ അനുശോചനം അറിയിക്കുന്നു,' എന്ന് അദ്ദേഹം കുറിച്ചു.
ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 28 പേരാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേര്‍ ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഒരു നേപ്പാള്‍ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യന്‍ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറില്‍ എത്തിച്ചു. പോസ്റ്റ് മോര്‍ട്ടം ശ്രീനഗറില്‍ തന്നെ നടത്തും. മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ 2 ദിവസം വരെ കാലതാമസമെടുത്തേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ നിന്ന് മൂന്ന് പേര്‍, കര്‍ണാടകയില്‍ നിന്ന് മൂന്ന് പേര്‍, മഹാരാഷ്ട്രയില്‍ നിന്ന് ആറ് പേര്‍, ബംഗാളില്‍ നിന്ന് രണ്ട് പേര്‍, ആന്ധ്രയില്‍ നിന്ന് ഒരാള്‍, കേരളത്തില്‍ നിന്ന് ഒരാള്‍, യുപി, ഒഡീഷ, ബീഹാര്‍, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയില്‍ ഉള്ളത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി രാവിലെ ഇന്ത്യയില്‍ മടങ്ങിയെത്തിയിരുന്നു. രാവിലെ ഏഴ് മണിയോടെ ഡെല്‍ഹിയിലെത്തിയ പ്രധാനമന്ത്രി പഹല്‍ഗാം സാഹചര്യം വിലയിരുത്താന്‍ അടിയന്തിര യോഗം ചേര്‍ന്നിരുന്നു. 2019 ലെ പുല്‍വാമ ആക്രമണത്തിന് ശേഷം കശ്മീര്‍ താഴ്വരയില്‍ നടന്ന ഏറ്റവും മാരകമായ ആക്രമണമാണിത്.