ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക് ട്വന്റി20യില്‍ നിന്നും വിരമിച്ചു; തീരുമാനം ടെസ്റ്റുകളിലും ഏകദിനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍

2027 ലെ ഏകദിന ലോകകപ്പില്‍ കളിക്കാനുള്ള ആഗ്രഹവും സ്റ്റാര്‍ക് പ്രകടിപ്പിച്ചു

ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക് ട്വന്റി20യില്‍ നിന്നും വിരമിച്ചു. മികച്ച ബൗളര്‍മാരില്‍ ഒരാളായ മിച്ചല്‍ സ്റ്റാര്‍ക്ക് ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ടി20യില്‍ നിന്ന് വിരമിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2027 ലെ ഏകദിന ലോകകപ്പില്‍ കളിക്കാനുള്ള ആഗ്രഹവും സ്റ്റാര്‍ക് പ്രകടിപ്പിച്ചു.

ഓസ്ട്രേലിയയ്ക്കുവേണ്ടി 65 ടി20 മത്സരങ്ങളില്‍ കളിച്ചതിനു ശേഷം ചൊവ്വാഴ്ചയാണ് സ്റ്റാര്‍ക്ക് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2021 ലെ ടി20 ലോകകപ്പ് നേടിയ ദേശീയ ടീമിനൊപ്പം താരവും ഉണ്ടായിരുന്നു. 2024 ല്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും നടന്ന ടി20 ലോകകപ്പിലാണ് സ്റ്റാര്‍ക്ക് അവസാനമായി ഓസ്ട്രേലിയയ്ക്കുവേണ്ടി ടി20 മത്സരത്തില്‍ കളിച്ചത്.

'ഞാന്‍ ഏറ്റവും പ്രാധാന്യം നല്‍കാനുദ്ദേശിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിനാണ്. ഓസ്ട്രേലിയക്ക് വേണ്ടി കളിച്ച ഓരോ ടി20 മത്സരവും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. പ്രത്യേകിച്ച് 2021-ലെ ലോകകപ്പ്. ഞങ്ങള്‍ വിജയിച്ചത് കൊണ്ടുമാത്രമല്ല, ടീമിലെ അംഗങ്ങളെയും കളിയിലെ രസകരമായ നിമിഷങ്ങളെയും ഞാന്‍ സ്നേഹിക്കുന്നു.'

ഇന്ത്യന്‍ ടെസ്റ്റ് പര്യടനം, ആഷസ്, 2027-ലെ ഏകദിന ലോകകപ്പ് എന്നിവ മുന്നില്‍ കണ്ടുകൊണ്ട്, ഫിറ്റായിരിക്കാനും മികച്ച ഫോമില്‍ തുടരാനും ഇത് മുന്നോട്ടുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്ന് കരുതുന്നു. കൂടാതെ, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായി പുതിയ ബൗളിംഗ് നിരയെ ഒരുക്കാന്‍ ടീമിന് ഇത് സമയം നല്‍കുകയും ചെയ്യുമെന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നതിനിടെ സ്റ്റാര്‍ക്ക് അറിയിച്ചു.

സ്റ്റാര്‍ക്കിന്റെ വിരമിക്കല്‍ തീരുമാനത്തില്‍ സെലക്ടര്‍മാരുടെ ചെയര്‍മാന്‍ ജോര്‍ജ്ജ് ബെയ്ലിയുടെ പ്രതികരണം ഇങ്ങനെ:

ഓസ്‌ട്രേലിയയ്ക്കായുള്ള തന്റെ ടി20 കരിയറില്‍ മിച്ച് അവിശ്വസനീയമാംവിധം അഭിമാനിക്കണം. 2021 ലെ ലോകകപ്പ് നേടിയ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം, കൂടാതെ തന്റെ എല്ലാ കളിയിലും, വിക്കറ്റ് എടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും എടുത്തുപറയേണ്ടതായിരുന്നു.

ശരിയായ സമയത്ത് അദ്ദേഹത്തിന്റെ ടി20 കരിയര്‍ ഞങ്ങള്‍ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യും. കഴിയുന്നത്ര കാലം ടെസ്റ്റ്, ഏകദിന ക്രിക്കറ്റുകള്‍ കളിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും ജോര്‍ജ്ജ് ബെയ്ലി പറഞ്ഞു.

Related Articles
Next Story
Share it