8 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി കരുണ്‍ നായര്‍; കോഹ് ലിയുടെ നാലാം നമ്പറില്‍ ഗില്‍; താരങ്ങളുടെ സാധ്യതാ ലിസ്റ്റ് പ്രഖ്യാപിച്ചു

നായര്‍ അവസാനമായി ഇന്ത്യയ്ക്കായി ഒരു ടെസ്റ്റ് കളിച്ചത് 2017 മാര്‍ച്ചില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്

മുംബൈ: ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യതാ ലിസ്റ്റ് പ്രഖ്യാപിച്ചു. പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍ ബാറ്റ് സ് മാന്‍ കരുണ്‍ നായര്‍. എട്ട് വര്‍ഷത്തിന് ശേഷമാണ് കരുണ്‍ നായര്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത്. ടീം ഇന്ത്യയിലേക്ക് തിരിച്ചുവന്നതിനെക്കുറിച്ച് താരം തന്നെയാണ് തുറന്നു പറഞ്ഞത്.

കൂടാതെ മുന്‍ കര്‍ണാടക സഹതാരവും അടുത്ത സുഹൃത്തുമായ കെ.എല്‍. രാഹുല്‍ കരുണ്‍ നായറിന്റെ തിരിച്ചുവരവിനെ കുറിച്ച് പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു. വിദേശത്ത് നടക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ് ലി, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയ സീനിയര്‍ താരങ്ങളുടെ അഭാവത്തിലാണ് കരുണ്‍ നായര്‍ ടീമില്‍ തിരിച്ചെത്തുന്നത്. ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ വ്യക്തിയാണ് കരുണ്‍ നായര്‍.

2024-25 സീസണില്‍ രഞ്ജി ട്രോഫിയില്‍ 863 റണ്‍സ് ആണ് ഈ വിദര്‍ഭ താരം നേടിയത്. ഒമ്പത് മത്സരങ്ങളില്‍ 16 ഇന്നിംഗ്സുകളില്‍ നിന്നായി 53.93 ശരാശരിയും നാല് സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയും നേടിയിരുന്നു. ഫൈനലില്‍ നേടിയ 135 റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സ്‌കോര്‍. മത്സരത്തില്‍ ടീം വിജയിച്ചു. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എയുടെ അനൗദ്യോഗിക സന്നാഹ ടെസ്റ്റുകളില്‍, ഒരു ഇരട്ട സെഞ്ച്വറി ഉള്‍പ്പെടെ മൂന്ന് ഇന്നിംഗ്സുകളില്‍ നിന്ന് 259 റണ്‍സും അദ്ദേഹം നേടി.

വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റായിരുന്നു കരുണ്‍ നായരുടെ സീസണിലെ ഏറ്റവും വലിയ ഹൈലൈറ്റ്, അവിടെ ഒമ്പത് മത്സരങ്ങളിലും എട്ട് ഇന്നിംഗ്സുകളിലും 389.50 എന്ന അതിശയകരമായ ശരാശരിയിലും 124.04 എന്ന സ്‌ട്രൈക്ക് റേറ്റിലും 779 റണ്‍സ് നേടി, അഞ്ച് സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും ഉള്‍പ്പെടെ 163* എന്ന മികച്ച സ്‌കോറും നേടി. ടീമിന്റെ ഫൈനലിലേക്കുള്ള കുതിപ്പില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. എന്നാല്‍ ഫൈനലില്‍ കര്‍ണാടകയോട് പരാജയപ്പെട്ടു.

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 മത്സരത്തില്‍, നായര്‍ ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 255 റണ്‍സ് നേടി, ശരാശരി 42.50 സ്‌ട്രൈക്ക് റേറ്റില്‍ 177.08, മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും മികച്ച സ്‌കോര്‍ 77 ഉം നേടി. എന്നാല്‍ അദ്ദേഹത്തിന്റെ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.

നായര്‍ അവസാനമായി ഇന്ത്യയ്ക്കായി ഒരു ടെസ്റ്റ് കളിച്ചത് 2017 മാര്‍ച്ചില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്, 2016 ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ട്രിപ്പിള്‍ സെഞ്ച്വറിക്ക് ശേഷം അദ്ദേഹത്തിന്റെ ഫോം കുറഞ്ഞതിനാല്‍ പിന്നീട് അവസരങ്ങളൊന്നും ലഭിച്ചില്ല. മൊത്തത്തില്‍ ആറ് ടെസ്റ്റുകള്‍ കളിച്ച അദ്ദേഹം ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് 374 റണ്‍സ് നേടി.

ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) എക്‌സ് ഹാന്‍ഡില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നായര്‍ പറഞ്ഞത് ഇങ്ങനെ;

ഈ അവസരം വീണ്ടും ലഭിക്കാന്‍ കഴിഞ്ഞതില്‍ താന്‍ വളരെ ഭാഗ്യവാനാണ്. ഒപ്പം അതിയായ സന്തോഷവും ഉണ്ട്. ഈ അവസരം രണ്ട് കൈകളാലും സ്വീകരിക്കുന്നു. തനിക്ക് പ്രകടിപ്പിക്കാന്‍ കഴിയാത്ത ഒരുപാട് വികാരങ്ങള്‍ ഉണ്ടെന്നുമാണ്- താരം പറഞ്ഞത്.

2025 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ പരമ്പര നടക്കും, ലീഡ്സിലെ ഹെഡിംഗ് ലി, ബര്‍മിംഗ് ഹാമിലെ എഡ് ജ് ബാസ്റ്റണ്‍, ലണ്ടനിലെ ലോര്‍ഡ് സ്, ദി ഓവല്‍, മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1789 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായ യശസ്വി ജയ്‌സ്വാള്‍ ഓപ്പണറായി ഇറങ്ങുമ്പോള്‍ സഹ ഓപ്പണറായി കെ എല്‍ രാഹുല്‍ തന്നെ ഇറങ്ങുമെന്നാണ് അറിയുന്നത്. ക്യാപ്റ്റന്‍ ശുഭ് മാന്‍ ഗില്‍ നാലാം നമ്പറിലും താന്‍ അഞ്ചാമതും ബാറ്റു ചെയ്യുമെന്നാണ് റിഷഭ് പന്ത് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

ഈ സാഹചര്യത്തില്‍ രാഹുലിനെ മധ്യനിരയില്‍ കളിപ്പിക്കാന്‍ സാധ്യതയില്ല. നിര്‍ണായക മൂന്നാം നമ്പറില്‍ മലയാളി താരം കരുണ്‍ നായര്‍ ഇറങ്ങനാണ് സാധ്യത. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ കരുണ്‍ മൂന്നാം നമ്പറിലിറങ്ങി ഇരട്ട സെഞ്ചുറി നേടിയിരുന്നു. നാലാം നമ്പറില്‍ ഗില്ലും അഞ്ചാമനായി റിഷഭ് പന്തും ഇറങ്ങുമ്പോള്‍ രവീന്ദ്ര ജഡേജയാകും ആറാം നമ്പറില്‍ എന്നാണ് കരുതുന്നത്.

എ ടീമും ഇന്ത്യന്‍ സീനിയര്‍ ടീമുമായുള്ള പരിശീലന മത്സരത്തില്‍ സെഞ്ചുറി നേടിയ ഷാര്‍ദ്ദുല്‍ താക്കൂര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ മറികടന്ന് പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്. സ്പിന്നര്‍മാരെ കളിപ്പിക്കുന്നതില്‍ ഇംഗ്ലണ്ടിനുള്ള ബലഹീനതയും ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കരുത്തും കണക്കിലെടുത്ത് ഒരു സ്പിന്നറെ കൂടി കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ കുല്‍ദീപ് യാദവ് പ്ലേയിംഗ് ഇലവനിലെത്തും.

പേസര്‍മാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും പ്ലേയിംഗ് ഇലവനിലെത്തുമ്പോള്‍ മൂന്നാം പേസറായി ബൗളിംഗ് വൈവിധ്യം കണക്കിലെടുത്ത് അര്‍ഷ്ദീപ് സിംഗിന് അവസരം നല്‍കിയാലും അത്ഭുതപ്പെടാനില്ല. അര്‍ഷ് ദീപ് പ്ലേയിംഗ് ഇലവനിലെത്തിയാല്‍ പ്രസിദ്ധ് കൃഷ്ണയാകും പുറത്താകുക.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിസി), യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.

Related Articles
Next Story
Share it