നാലാം ടെസ്റ്റ്; ഇംഗ്ലണ്ടിനെതിരെ പോരാട്ടം ശക്തമാക്കാന്‍ ഇന്ത്യന്‍ ടീം; വെല്ലുവിളിയായി മഴ ഭീഷണി

സമനിലയിലെങ്കിലും എത്താന്‍ ഇന്ത്യന്‍ ടീം

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റില്‍ പോരാട്ടം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 1-2 ന് പിന്നിലായ ഇന്ത്യ, ബുധനാഴ്ച ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആരംഭിക്കാനിരിക്കുന്ന നാലാം ടെസ്റ്റില്‍ സമനില നേടാനാണ് ശ്രമിക്കുന്നത്. എന്നാല്‍ കാലാവസ്ഥാ റിപ്പോര്‍ട്ടും നല്ലതല്ല. മഴഭീഷണി നിലവിലുണ്ട്.

ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 22 റണ്‍സിന്റെ വിജയമാണ് നേടിയത്. പരമ്പര സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് ഒരു വിജയം മാത്രം മതി. അതുകൊണ്ടുതന്നെ നാലാം ടെസ്റ്റില്‍ സമനിലയിലെങ്കിലും എത്തണമെന്നാണ് ഇന്ത്യന്‍ താരങ്ങളുടെ ആഗ്രഹം. ശുഭ് മാന്‍ ഗില്‍ ക്യാപ്റ്റനായെത്തുന്ന ആദ്യ മത്സരം കൂടിയാണ് ഇത്.

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. പേസര്‍ ജസ് പ്രീത് ബുമ്ര കളിക്കുമോ എന്ന കാര്യത്തിലും സസ്‌പെന്‍സ് നിലനില്‍ക്കുന്നു.

നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍, ബുംറ മത്സരത്തില്‍ പങ്കെടുക്കുമെന്ന് മുഹമ്മദ് സിറാജ് അറിയിച്ചിരുന്നു. മൂന്നാം ടെസ്റ്റിന് ശേഷം, ഇരു ടീമുകള്‍ക്കും എട്ട് ദിവസത്തെ ഇടവേള ലഭിച്ചു. ഈ ദിവസങ്ങളിലെ കഠിന പരിശ്രമം ഓള്‍ഡ് ട്രാഫോര്‍ഡില്‍ കളിക്കാര്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മൂന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നിതീഷ് കുമാര്‍ റെഡ്ഡി പരിക്കേറ്റ് പുറത്തായതും റിഷഭ് പന്ത് ബാറ്ററായി മാത്രമാകും കളിക്കുക എന്നതും ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ അനിവാര്യമാക്കുന്നു. നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ഇന്ത്യ ആദ്യ ടെസ്റ്റില്‍ കളിച്ച ഷാര്‍ദ്ദൂല്‍ താക്കൂറിനെ കളിപ്പിക്കുമോ അതോ കുല്‍ദീപ് യാദവിന് അവസരം നല്‍കുമോ എന്നതും വലിയ ചോദ്യമാണ്. ഓപ്പണിംഗില്‍ കെ എല്‍ രാഹുല്‍ യശസ്വി ജയ്‌സ്വാള്‍ സഖ്യം തുടരുമ്പോള്‍ മൂന്നാം നമ്പറില്‍ വീണ്ടും കരുണ്‍ നായര്‍ തന്നെ കളിക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്. കരുണിനെ പുറത്തിരുത്തിയാല്‍ സായ് സുദര്‍ശനോ ധ്രുവ് ജുറെലോ ആകും മൂന്നാം നമ്പറിലിറങ്ങുക.

നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും അഞ്ചാം നമ്പറില്‍ റിഷഭ് പന്തും എത്തുമ്പോള്‍ രവീന്ദ്ര ജഡേജ ആറാമനായി ക്രീസിലെത്തും. കുല്‍ദീപ് യാദവിന് അവസരം നല്‍കിയാല്‍ വാഷിംഗ് ടണ്‍ സുന്ദര്‍ പുറത്തിരിക്കേണ്ടിവരും. എന്നാല്‍ ബാറ്റിംഗ് കൂടി കണക്കിലെടുത്ത് സുന്ദറിന് തന്നെ നാലാം ടെസ്റ്റിലും അവസരം നല്‍കാനാണ് സാധ്യത.

പേസര്‍ ആകാശ് ദീപിന് പരിക്കേറ്റതിനാല്‍ കളിക്കാനിറങ്ങുമോ എന്ന കാര്യം സംശയത്തിലാണ്. ആകാശ് ദീപ് കളിച്ചില്ലെങ്കില്‍ പകരം യുവപേസര്‍ അന്‍ഷുല്‍ കാംബോജിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കും. നാലാം ടെസ്റ്റ് തോറ്റാല്‍ പരമ്പര കൈവിടുമെന്നതിനാല്‍ ജസ്പ്രീത് ബുമ്ര കളിക്കാനാണ് സാധ്യത. മുഹമ്മദ് സിറാജിന്റെ ജോലിഭാരത്തെക്കുറിച്ച് ചര്‍ച്ച ഉയര്‍ന്നെങ്കിലും നാലാം ടെസ്റ്റിലും സിറാജ് തുടരാനാണ് സാധ്യത.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: കെ എല്‍ രാഹുല്‍, യശസ്വി ജയ് സ്വാള്‍, കരുണ്‍ നായര്‍/ധ്രുവ് ജുറെല്‍, ശുഭ് മാന്‍ ഗില്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിംഗ് ടണ്‍ സുന്ദര്‍, ആകാശ് ദീപ്/അന്‍ഷുല്‍ കാംബോജ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ആതിഥേയര്‍ ഇതിനകം തന്നെ അവരുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു കഴിഞ്ഞു, ഇടംകൈയ്യന്‍ സ്പിന്നര്‍ ലിയാം ഡോസണ്‍ എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു. ഷോയിബ് ബഷീര്‍ കൈവിരലിനേറ്റ ഒടിവിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്ന് പുറത്തായി.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വൈസ് ക്യാപ്റ്റന്‍), ലിയാം ഡോസണ്‍, ക്രിസ് വോക്സ്, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍.

Related Articles
Next Story
Share it