ഋഷഭ് പന്തിന്റെ ബാറ്റിങ്ങിലെ പ്രശ്‌നങ്ങള്‍ വെറും 5 മിനിറ്റുകൊണ്ട് പരിഹരിക്കും; യോഗ് രാജ് സിങ്

കളിയിലെ പന്തിന്റെ മോശം നിലവാരത്തെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു

മുംബൈ: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ ബാറ്റിങ്ങിലെ പ്രശ്‌നങ്ങള്‍ വെറും അഞ്ചു മിനിറ്റുകൊണ്ട് പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി മുന്‍ ഇന്ത്യന്‍ താരം യോഗ് രാജ് സിങ്. വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് യോഗ് രാജ് സിങിന്റെ പ്രതികരണം. 67 കാരനായ മുന്‍ ക്രിക്കറ്റ് താരം, അല്‍പ്പം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തിരുത്തല്‍ നടത്തിയാല്‍ പന്ത് 'ഉടന്‍ തന്നെ മികച്ച ഫോമിലേക്ക് തിരിച്ചെത്തുമെന്ന് പറയുന്നു.

നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്‌കോര്‍ കണ്ടെത്താനാകാതെ പാടുപെടുകയാണ് ഋഷഭ് പന്ത്. കളിയിലെ പന്തിന്റെ മോശം നിലവാരത്തെ ഇതിനകം തന്നെ പലരും വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. അവസാനം കളിച്ച മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ ഏഴു റണ്‍സ് മാത്രമെടുത്ത് താരം പുറത്തായിരുന്നു.

അതിനിടെയാണ് സഹായ വാഗ്ദാനവുമായി മുന്‍ ഇന്ത്യന്‍ താരം യോഗ് രാജ് സിങ് രംഗത്തെത്തിയത്. ഋഷഭ് പന്തിന്റെ ബാറ്റിങ്ങിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ വെറും അഞ്ചു മിനിറ്റുകൊണ്ടു പരിഹരിക്കുമെന്നാണ് യോഗ് രാജ് സിങ്ങിന്റെ ഉറപ്പ്. ഐപിഎലില്‍ ഋഷഭ് പന്ത് നയിക്കുന്ന ലക് നൗ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

12 മത്സരങ്ങള്‍ കളിച്ച പന്ത് ഒരു അര്‍ധ സെഞ്ചറിയുള്‍പ്പടെ 135 റണ്‍സ് മാത്രമാണ് ആകെ നേടിയത്. 27 കോടി രൂപയ്ക്കാണ് മെഗാലേലത്തില്‍ ലക്‌നൗ ഫ്രാഞ്ചൈസി താരത്തെ സ്വന്തമാക്കിയത്.

യോഗ് രാജ് സിങ്ങിന്റെ വാക്കുകള്‍:

ഋഷഭ് പന്തിന്റെ പ്രശ്‌നം അഞ്ചു മിനിറ്റില്‍ എനിക്ക് തീര്‍ക്കാന്‍ സാധിക്കും. അദ്ദേഹത്തിന്റെ തല നേരെയല്ല നില്‍ക്കുന്നത്. പന്തു നേരിടുമ്പോള്‍ ഇടത്തേ മുതുകിലും പ്രശ്‌നങ്ങളുണ്ട്. അതു തിരുത്തിയാല്‍ അദ്ദേഹം വളരെ പെട്ടെന്നു തന്നെ ഫോമിലേക്കു തിരിച്ചെത്തും.

മകന്‍ യുവരാജ് സിംഗിന് പുറമേ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയും യോഗ് രാജ് സിങ്ങിനു കീഴില്‍ പരിശീലിച്ചവരാണ്. ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറും കുറച്ചുനാള്‍ യോഗ് രാജ് സിങ്ങിനൊപ്പം പരിശീലിച്ചിരുന്നു.

വിക്കറ്റ് കീപ്പര്‍ ബാറ്റ് സ് മാന്‍ എന്നീ നിലയില്‍ പ്രശസ്തി നേടുകയും വൈറ്റ്-ബോള്‍, റെഡ്-ബോള്‍ ക്രിക്കറ്റുകളില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയും ചെയ്ത പന്തിന് അടുത്തിടെ ഒരു വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെ അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നു. 2024 ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കും അന്താരാഷ്ട്ര ക്രിക്കറ്റിലേക്കും വിജയകരമായ തിരിച്ചുവരവ് നടത്തിയെങ്കിലും, 2025 ലെ ഐപിഎല്ലില്‍ അദ്ദേഹത്തിന് വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞില്ല.

Related Articles
Next Story
Share it