'ജോലിഭാരം' എന്ന വാക്ക് തന്നെ പൊളിച്ചെഴുതി ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയശില്‍പിയായ മുഹമ്മദ് സിറാജ്; ഇനി ആ വാക്ക് ക്രിക്കറ്റില്‍ ഉണ്ടാകരുതെന്ന് ഗംഭീറിനോട് ഗവാസ്‌കര്‍
രാജ്യത്തിനായി അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ ഒരിക്കലും ജോലിഭാരത്തിന്റെ കാര്യം പറഞ്ഞ് മാറി നില്‍ക്കാറില്ലെന്നും മുന്‍ താരം

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറ് റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയവുമായി ഇന്ത്യ ടെസ്റ്റ് പരമ്പര സമനില ആക്കിയതിന് പിന്നാലെ ടീം മാനേജ് മെന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിച്ച് 183.3 ഓവറുകള്‍ എറിഞ്ഞ മുഹമ്മദ് സിറാജ് ആണ് ടീമിനെ വിജയത്തിലെത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചത്.
ഇത് ജോലിഭാരത്തിന്റെ പേരിലാണ് കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കുന്നതെന്ന ഇന്ത്യന്‍ ടീമിന്റെ വാദത്തെ തന്നെ തള്ളിക്കളഞ്ഞുവെന്നും ഗവാസ്‌കര്‍ പറഞ്ഞു. സിറാജിന്റെ പ്രകടനം മറ്റ് താരങ്ങളും മാതൃകയാക്കണമെന്നും ജോലിഭാരമെന്ന വാക്കുതന്നെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിഘണ്ടുവില്‍ നിന്ന് എടുത്തുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ നിന്നും ജസ്പ്രീത് ബുംറയ്ക്ക് മാനേജ് മെന്റ് ജോലി ഭാരം കാരണം വിശ്രമം അനുവദിച്ചിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തിന് കളിക്കാനുള്ള അവസരവും നഷ്ടമായി. ബുംറ മൂന്ന് ടെസ്റ്റുകളില്‍ മാത്രമെ കളിക്കൂവെന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് തന്നെ കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞിരുന്നു. ബുംറയുടെ ജോലിഭാരം കണക്കിലെടുക്കേണ്ടതുണ്ടെന്നും ഗംഭീറും സെലക്ടര്‍മാരും പറഞ്ഞിരുന്നു.
എന്നാല്‍ ബുംറ അഞ്ചാം ടെസ്റ്റിന് മുമ്പ് തിരിച്ചുപോയത് ജോലിഭാരം കാരണമായിരിക്കില്ല എന്നും അദ്ദേഹത്തിന് പരിക്കുണ്ടെന്നും അതുകൊണ്ട് ബുംറയുടെ കാര്യമല്ല താന്‍ പറയുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു. കളിച്ച രണ്ട് ടെസ്റ്റിലും ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നുവെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ അതേ ജോലി ഭാരം താങ്ങുന്ന പേസറായ മുഹമ്മദ് സിറാജ് ആണ് മത്സരത്തില്‍ വിജയിയായി മാറിയതെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ഓവല്‍ ടെസ്റ്റിന്റെ അവസാന ദിവസം ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍, സിറാജ് തന്റെ ആത്മാര്‍ത്ഥമായ പ്രകടനമാണ് കാഴ്ചവച്ചത്.
പ്രധാനപ്പെട്ട ചില വിക്കറ്റുകള്‍ വീഴ്ത്തി മത്സരം ജയിപ്പിക്കാനും പരമ്പര 2-2 ന് സമനിലയിലാക്കാനും അതുവഴി കഴിഞ്ഞു. പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിച്ച് 183.3 ഓവറുകള്‍ എറിഞ്ഞ മുഹമ്മദ് സിറാജ്, ജോലിഭാരത്തിന്റെ പേരിലാണ് കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കുന്നതെന്ന ഇന്ത്യന്‍ ടീമിന്റെ വാദത്തെ തന്നെ തള്ളിക്കളഞ്ഞുവെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
അതുകൊണ്ടുതന്നെ ജോലി ഭാരം എന്ന വാക്ക് ഇനി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടാകരുതെന്നും സിറാജിനെ പോലെ തന്നെ മറ്റ് താരങ്ങളും തങ്ങളുടെ കഴിവുകള്‍ പുറത്തെടുത്ത് ടീമിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ദീര്‍ഘകാലമായി ഞാനിത് പറയുന്നതാണ്. തുടര്‍ച്ചയായി അഞ്ച് ടെസ്റ്റുകളില്‍ അതും തുടര്‍ച്ചയായി ആറും ഏഴും എട്ടും ഓവര്‍ സ്‌പെല്ലുകള്‍ എറിഞ്ഞ ബൗളറാണ് സിറാജ്. കാരണം, അവന്റെ ക്യാപ്റ്റനും രാജ്യവും അത് അവനില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു. ജോലിഭാരമെന്നത് പലപ്പോഴും മാനസികമാണ്, ശാരീരികമല്ലെന്ന് സിറാജിന്റെ പ്രകടനം തെളിയിക്കുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു.
രാജ്യത്തിനായി അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ ഒരിക്കലും ജോലിഭാരത്തിന്റെ കാര്യം പറഞ്ഞ് മാറി നില്‍ക്കാറില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാണ് അവര്‍ അവിടെ കാവല്‍ നില്‍ക്കുന്നത്. ജോലിഭാരത്തെക്കുറിച്ച് പറഞ്ഞ് മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും മികച്ച കളിക്കാരെ ഒരിക്കലും ഗ്രൗണ്ടിലിറക്കാനാവില്ല. നിങ്ങള്‍ രാജ്യത്തിനുവേണ്ടിയാണ് കളിക്കുന്നത്. അപ്പോള്‍ വേദനയെല്ലാം മറക്കണമെന്നാണ് എനിക്ക് അവരോട് പറയാനുള്ളത്. അതാണ് അതിര്‍ത്തിയില്‍ സൈനികര്‍ നമുക്ക് വേണ്ടി ചെയ്യുന്നത്.
ജലദോഷമാണെന്ന് പറഞ്ഞ് സൈനികര്‍ പരാതി പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ. ഒറ്റക്കാലുവെച്ച് റിഷഭ് പന്ത് ബാറ്റിംഗിനിറങ്ങിയില്ലേ. അതുപോലെയാണ് എല്ലാ കളിക്കാരില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നത്. ചെറിയ പരിക്കുകളുടെ പേരില്‍ പുറത്തിരിക്കുകയല്ല വേണ്ടത്. കാരണം 140 കോടി ജനങ്ങളാണ് നിങ്ങളെ പ്രതീക്ഷയോടെ നോക്കുന്നത്. അത് വലിയൊരു അംഗീകാരമായി കാണുകയാണ് വേണ്ടതെന്നും അദ്ദേഹം കളിക്കാരോട് അഭ്യര്‍ഥിച്ചു.