ഏഷ്യാ കപ്പ് ഉള്‍പ്പെടെ എല്ലാ എസിസി ടൂര്‍ണമെന്റുകളില്‍ നിന്നും ഇന്ത്യ പിന്മാറുന്നു

നിലവില്‍ എസിസിയെ നയിക്കുന്നത് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ് സിന്‍ നഖ് വിയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനുമാണ്.

ഏഷ്യാ കപ്പ് ഉള്‍പ്പെടെ എല്ലാ എസിസി ടൂര്‍ണമെന്റുകളില്‍ നിന്നും ഇന്ത്യ പിന്മാറുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്നാണ് തീരുമാനം. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ(എസിസി) അവരുടെ എല്ലാ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അറിയിച്ചു കഴിഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂരിനെ തുടര്‍ന്ന്, അടുത്ത മാസം ശ്രീലങ്കയില്‍ നടക്കുന്ന വനിതാ എമേര്‍ജിംഗ് ടീമുകളുടെ ഏഷ്യാ കപ്പില്‍ നിന്നും 2025 സെപ്റ്റംബറില്‍ നടക്കുന്ന ദ്വിവത്സര പുരുഷ ഏഷ്യാ കപ്പില്‍ നിന്നും പങ്കാളിത്തം പിന്‍വലിക്കാന്‍ ബിസിസിഐ തീരുമാനതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

നിലവില്‍ എസിസിയെ നയിക്കുന്നത് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ് സിന്‍ നഖ് വിയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) ചെയര്‍മാനുമാണ്. ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാകിസ്ഥാന്‍ ക്രിക്കറ്റിനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

സംഭവത്തില്‍ ബിസിസിയില്‍ നിന്നുള്ള ഒരു വൃത്തത്തിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ:

പാകിസ്ഥാന്‍ മന്ത്രി തലവനായ എസിസി സംഘടിപ്പിക്കുന്ന ഒരു ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന് കളിക്കാന്‍ കഴിയില്ല. അതാണ് രാജ്യത്തിന്റെ വികാരം. വരാനിരിക്കുന്ന വനിതാ എമേര്‍ജിംഗ് ടീംസ് ഏഷ്യാ കപ്പില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ഞങ്ങള്‍ എസിസിയെ വാക്കാല്‍ അറിയിച്ചിട്ടുണ്ട്, അവരുടെ ഭാവി പരിപാടികളിലെ പങ്കാളിത്തവും നിര്‍ത്തിവച്ചിരിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാരുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.- എന്നും അദ്ദേഹം പറഞ്ഞു.

2023-ലെ പുരുഷ ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി എട്ടാം തവണയും ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാര്‍. ഈ വര്‍ഷം ഇന്ത്യയാണ് ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ ഏഷ്യാ കപ്പ് മത്സരത്തില്‍ നിന്നും പിന്തിരിയാനുള്ള ഇന്ത്യയുടെ തീരുമാനം ഇതിനെ അനിശ്ചിതത്വത്തിലാക്കുന്നു.

ഇതാദ്യമായല്ല ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്നും പിന്‍മാറുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം 2023 ലെ ഏഷ്യാ കപ്പിനെയും ബാധിച്ചിരുന്നു. പാകിസ്ഥാന്‍ ആയിരുന്നു ആതിഥേയത്വം വഹിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ അവിടേക്ക് പോകാന്‍ വിസമ്മതിച്ചു, ഇത് ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്താന്‍ ബി.സി.സി.ഐയെ പ്രേരിപ്പിച്ചു.

പാകിസ്ഥാന്‍ ഫൈനലില്‍ എത്താത്തതിനാല്‍, കൊളംബോയില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടി. അതുകൊണ്ടുതന്നെ മത്സരം പി.സി.ബി.ക്ക് നിരാശാജനകമായിരുന്നു. പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ച 2024 ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലും സമാനമായ സാഹചര്യം ഉടലെടുത്തു. ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാന്‍ പോകില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ ദുബായില്‍ വച്ചായിരുന്നു മത്സരങ്ങള്‍ നടത്തിയത്.

Related Articles
Next Story
Share it