തൃശൂര്‍: ജയില്‍ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തൃശൂരിലെ അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ റിമാണ്ടില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ഷെമീറിന് നേരിടേണ്ടിവന്നത് ക്രൂരപീഡനം. ഷെമീര്‍ മാനസികപീഡനത്തിനും മര്‍ദനത്തിനും ഇരയായെന്ന് ഭാര്യ സുമയ്യ വെളിപ്പെടുത്തി. മര്‍ദനമേറ്റ് അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളില്‍ നിന്നു ചാടാന്‍ ജയിലധികൃതര്‍ നിര്‍ബന്ധിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണുമരിച്ചെന്നു വരുത്തുകയായിരുന്നു ജയിലധികൃതരുടെ ലക്ഷ്യമെന്നും സുമയ്യ പറഞ്ഞു.
കഞ്ചാവു കേസില്‍ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞിരുന്നു. ജാമ്യത്തിലിറങ്ങി പുറത്തുവന്നതോടെയാണ് നടുക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ 30നാണു കഞ്ചാവ് കേസ് പ്രതി ഷെമീറിന് റിമാണ്ട് പ്രതികളെ കോവിഡ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന മിഷന് ക്വാര്‍ട്ടേഴ്സിലെ അമ്പിളിക്കല ഹോസ്റ്റലില്‍ ക്രൂര മര്‍ദനമേറ്റത്. അടുത്ത ദിവസം മരിക്കുകയായിരുന്നു. ഷെമീറിനെ മര്‍ദനത്തിന് ഇരയാക്കുമ്പോള്‍ താനും ഒപ്പം അറസ്റ്റിലായ ജാഫറും സാക്ഷിയായിരുന്നു. താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ നഗ്നരാക്കി നിര്‍ത്തിയെന്നും ഇതിനെ എതിര്‍ത്ത കൂട്ടുപ്രതി ജാഫറിനെ ക്രൂരമായി മര്‍ദിച്ചുവെന്നും സുമയ്യ പറഞ്ഞു.
ഷെമീറിനെ മര്‍ദിച്ച ഉദ്യോഗസ്ഥരെ കണ്ടാല്‍ തിരിച്ചറിയാം. ഷെമീറിനെ പൊലീസാണ് മര്‍ദിച്ചതെന്ന് വരുത്താന്‍ ഡി.ജി.പി ഋഷിരാജ് സിങ് ശ്രമിച്ചു. കാക്കനാട്ടെ കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ കഴിയുമ്പോള്‍ മൊഴിയെടുക്കാന്‍ എത്തിയപ്പോഴാണ് പൊലീസാണ് ഷെമീറിനെ മര്‍ദിച്ചതെന്ന് വരുത്താന്‍ ശ്രമമുണ്ടായത്. ജയില്‍ ജീവനക്കാരാണ് മര്‍ദിച്ചതെന്ന് ആവര്‍ത്തിച്ചപ്പോള്‍ തെളിവെന്താണെന്നായിരുന്നു ചോദിച്ചത്. പൊലീസ് സ്റ്റേഷനിലെ സി.സി ടി.വിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കാമെന്ന് ഡി.ജി.പിയെ അറിയിച്ചു. സുമയ്യ വ്യക്തമാക്കി.
Shameer’s death: Wife Sumayya against Jail officials