കൊച്ചി: ലക്ഷദ്വീപിലെ ജനദ്രോഹ നടപടിക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചതിന് തനിക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസില്‍ വ്യാജ തെളിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ഐഷ സുല്‍ത്താന. ഫോണും ലാപ്ടോപും ഗുജറാത്തിലേക്ക് അയച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഐഷ ഹൈകോതിയെ സമീപിച്ചു.
പോലീസ് കസ്റ്റഡിയിലെടുത്ത ഫോണും ലാപ്ടോപ്പും ആരുടെ കൈവശമാണെന്ന് വ്യക്തമല്ല. ഇവയില്‍ വ്യാജ തെളിവുകള്‍ തിരുകി കയറ്റാന്‍ സാധ്യതയുണ്ട്. ഫോണും ലാപ്ടോപും പരിശോധനയ്ക്കായി ഗുജറാത്തിലേക്ക് അയച്ചതില്‍ ദുരൂഹതയുണ്ടെന്നും ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഐഷ സുല്‍ത്താന പറഞ്ഞു.
അതേസമയം രാജ്യദ്രോഹ കേസിലെ എഫ്.ഐ.ആര് റദ്ദാക്കണമെന്ന ഹര്‍ജിയിലെ മറുപടിയില്‍ ലക്ഷദ്വീപ് ഭരണകൂടം ഐഷ സുല്‍ത്താനക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. ഐഷയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്നും രാജ്യദ്രോഹ കേസിന് പിറകെ ചില മേസേജുകള്‍ ദുരൂഹമായി നീക്കം ചെയ്തെന്നുമായിരുന്നു ആരോപണം. തുടര്‍ന്ന് കവരത്തി പോലീസ് ഐഷയെ നിരവധി തവണ ചോദ്യം ചെയ്തെങ്കിലും കാര്യമായി ഒന്നും ലഭിച്ചിരുന്നില്ല. പിന്നീട് കൊച്ചിയിലെത്തി നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ഫോണും സഹോദരന്റെ ലാപ്ടോപും പോലീസ് പിടിച്ചെടുത്തത്.
ചാനല്‍ ചര്‍ച്ചയ്ക്കിടെ മൊബൈലില്‍ സന്ദേശങ്ങളയച്ചെന്ന ആരോപണവും അടിസ്ഥാനരഹിതമാണെന്ന് ഐഷ പറഞ്ഞു. ചര്‍ച്ച നടക്കുന്ന സമയം മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നു. വാട്സ്ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടില്ല. പ്രവാസി സുഹൃത്തുക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് തന്റെ അക്കൗണ്ടിലേക്ക് പണമയച്ചതെന്നും ഇതിന്റെ വിശദാംശങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ഐഷ ഹൈക്കോടതിയെ അറയിച്ചു.