ഉപ്പള: മഞ്ചേശ്വരം പഞ്ചായത്തിലെയും മംഗല്പാടി പഞ്ചായത്തിലെയും മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരം കാണാനാവാത്തത് ഇരുപഞ്ചായത്തിലെയും ഭരണ സമിതികള്‍ക്ക് തലവേദനയായി മാറുന്നു. വര്‍ഷങ്ങളോളമായി റോഡരികിലും മറ്റുമായുള്ള മാലിന്യനിക്ഷേപത്തെച്ചൊല്ലി നാട്ടുകാരും വ്യാപാരികളും പഞ്ചായത്ത് ഭരണസമിതികളോട് കയര്‍ക്കുന്നതും പഞ്ചായത്ത് യോഗങ്ങളില്‍ കയ്യാങ്കളിവരെ നടക്കുന്നതും പതിവായിരിക്കുകയാണ്. മാലിന്യ പ്രശ്നത്തെ ചൊല്ലി പഞ്ചായത്തും വ്യാപാരികളും രണ്ട് തട്ടിലാണ്. റോഡരികിലെ മാലിന്യത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതും തെരുവ് നായകള്‍ മാലിന്യം വലിച്ചുകൊണ്ടുവന്ന് വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വീടുകള്‍ക്ക് സമീപവുമൊക്കെ കൊണ്ടിടുന്നതും ദുരിതമായി മാറുന്നു. ഒരുമാസം മുമ്പ് ഉപ്പളയിലെ 20ലേറെ വ്യാപാരികള്‍ക്കും സമീപത്തെ ഫ്ളാറ്റുകളില്‍ താമസിക്കുന്ന കുട്ടികളടക്കം 25ലേറെ പേര്‍ക്കും ഡെങ്കിപ്പനി പിടിപെട്ടിരുന്നു. മഴക്കാലത്ത് മഴവെള്ളത്തിലൂടെ മാലിന്യങ്ങള്‍ ഒലിച്ച് വന്ന് ദേശീയപാതയോരത്ത് കെട്ടിനില്ക്കുകയും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മലിനജലം ദേഹത്ത് തെറിക്കുന്നതുമൊക്കെ പതിവാണ്. ആദ്യം കുബനൂരിലെ സംസ്കരണ പ്ലാന്റിലാണ് മാലിന്യങ്ങള്‍ എത്തിച്ചിരുന്നത്. 5 വര്‍ഷം മുമ്പ് ചില കാരണങ്ങളാല്‍ മാലിന്യങ്ങള്‍ എടുക്കുന്നത് നിര്‍ത്തിയതോടെയാണ് ബന്തിയോട് മുതല്‍ മഞ്ചേശ്വരം വരെയുള്ള ദേശീിയ പാതയോരങ്ങളില്‍ മലിന്യം നിക്ഷേപിക്കാന്‍ തുടങ്ങിയത്. ഹോട്ടലുകളില്‍ നിന്നും മറ്റുമുള്ള മലിന്യങ്ങളാണ് ഇവിടെ തള്ളുന്നത്.
പട്ടാപ്പകല്‍ വീടുകളില്‍ നിന്ന് വരെ മാലിന്യങ്ങള്‍ എത്തിച്ച് ഇവിടെ തള്ളുന്നത് പതിവാണ്. വീടുകളുടെ സമീപത്തും റോഡരികിലും ചത്ത മൃഗങ്ങളെപ്പോലും ഒരുസംഘം പണം വാങ്ങി വാഹനങ്ങളില്‍ കൊണ്ടുവന്ന് ദേശീയ പാതയോരത്ത് തള്ളുന്നതായും പരാതിയുയര്‍ന്നിട്ടുണ്ട്. അതിരാവിലെ മുതല്‍ തെരുവ് നായക്കൂട്ടം മാലിന്യത്തില്‍ നിന്നുള്ള ഭക്ഷണം തേടിയെത്തുകയും കാല്‍നട യാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും പിന്തുടര്ന്ന് കടിച്ച് പരിക്കേല്‍പ്പിക്കുന്നതും നിത്യസംഭവമായിരിക്കുകയാണ്.