കണ്ണൂര്‍: തലശേരി ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് റിമാണ്ട് റിപ്പോര്‍ട്ട്. ലഹരിവില്‍പന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവും കൊലപാതകത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ രണ്ടാം പ്രതി ജാക്സന്റെ വാഹനത്തില്‍ കഞ്ചാവുണ്ടെന്ന സംശയത്തില്‍ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകന്‍ ഷാബിലാണ് ഈ വിവരം പൊലീസിന് കൈമാറിയതെന്ന് കരുതിയായിരുന്നു അക്രമണമെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. കൊലപാതകത്തിന് മറ്റു കാരണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് റിപ്പോട്ടില്‍ വിശദീകരിക്കുന്നു. തലശേരി ഇരട്ടക്കൊലപാതകത്തിലെ ഏഴ് പ്രതികളയും തലശ്ശേരി സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തിരിക്കുകയാണ്. നിര്‍ണായക തെളിവുകളാണ് ഇന്നലെ പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ പൊലീസ് കണ്ടെടുത്തത്. ഷമീറിനെയും ഖാലിദിനെയും കുത്തിക്കൊല്ലാനുപയോഗിച്ച കത്തിയാണ് പ്രധാന തെളിവ്. മൂന്നാം പ്രതി സന്ദീപിന്റെ കമ്പൗണ്ടര്‍ ഷോപ്പിനടുത്തുള്ള വീടിന് സമീപത്ത് നിന്നാണ് കത്തി കണ്ടെത്തിയത്. വീടിനടുത്തെ കുറ്റിക്കാട്ടില്‍ പേപ്പറില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. വീടിനടുത്ത് നിന്ന് അല്‍പം മാറി ആളൊഴിഞ്ഞയിടത്ത് നിര്‍ത്തിയിട്ട നിലയിലായിരുന്നു ഓട്ടോറിക്ഷ. ആയുധവും ഓട്ടോറിക്ഷയും ഉപേക്ഷിച്ച് കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് സാഹസികമായി പാറായി ബാബുവിനെ കീഴ്പ്പെടുത്തിയത്. വളരെ ആസൂത്രിതമായ കൊലപാതകമാണ് തലശേരിയിലേതെന്നാണ് പൊലീസ് നിഗമനം.