കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ പാലാരിവട്ടം പാലത്തില്‍ കുരുങ്ങി മുസ്ലിം ലീഗ്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകന് വി ഇ അബ്ദുല്‍ ഗഫൂറിനെ കളമശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പ്രതിഷേധം ഒഴിയുന്നില്ല. മുസ്ലിം ലീഗ് എറണാകുളം ജില്ലാ നേതൃത്വം തന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉടക്കിനില്‍ക്കുകയാണ്. സ്ഥാനാര്ത്ഥിപ്രഖ്യാപനത്തോടെ ഉയര്‍ന്ന പരസ്യപ്രതിഷേധം സംസ്ഥാന നേതൃത്വത്തെയും പാണക്കാട് തങ്ങളെയും അറിയിച്ചിട്ടും കാര്യമില്ലാതെ വന്നതോടെ മങ്കട എംഎല്‍എ അഹ്മദ് കബീറിന്റെ വീട്ടില്‍ സമാന്തര കണ്വെന്ഷന് ചേര്‍ന്നു. ജില്ലാ നേതൃത്വത്തിലെ ഭൂരിഭാഗം പേരും 500 ലേറെ പ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
പാലാരിവട്ടം ചച്ചയാകുന്ന സാഹചര്യത്തില്‍ ഇബ്രാഹീം കുഞ്ഞിന്റെ മകന് സ്ഥാനാര്‍ത്ഥിയാകുന്നത് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം മുന്നോട്ട് വെക്കുന്നത്. അബ്ദുല്‍ ഗഫൂറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് തൊട്ടു പിറകെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ മങ്കട എംഎല് എയായ ടി എ അഹമ്മദ് കബീറിന്റെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. ജില്ലാ ലീഗ് പ്രസിഡന്റ് കെ എം അബ്ദുല്‍ മജീദിന്റ നേതൃത്വത്തിലായിരുന്ന യോഗം. ഇതിന് പിന്നാലെ സ്ഥാനാര്‍ഥിയെ മാറ്റണമെന്ന ആവശ്യവുമായി അഹമ്മദ് കബീര്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സന്നദ്ധതനാണെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായി ഇന്നുരാവിലെ അഹ്മദ് കബീര്‍ എംഎല്‍എ വെളിപ്പെടുത്തിയതോടെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി നിരവധി പ്രവര്‍ത്തകരും നേതാക്കളും ആവശ്യം ശക്തമാക്കി.
സംസ്ഥാന നേതൃത്വം എന്തുതീരുമാനമെടുത്താലും അബ്ദുല്‍ ഗഫൂറിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍. പ്രചരണത്തിനിറങ്ങും, പക്ഷേ പ്രചരണം ജയിക്കാനോ തോല്‍ക്കാനോ ആകാമെന്നും ജില്ലാ നേതാവ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. അതിനിടെ പ്രശ്നപരിഹാരത്തിന്റെ ഭാഗമായി അഹ്മദ് കബീറിനെ സംസ്ഥാന നേതൃത്വം പാണക്കാട്ടേക്ക് വിളിപ്പിച്ചു.
അതേസമയം പാണക്കാട് തങ്ങള്‍ എടുത്ത തീരുമാനം അന്തിമമാണെന്നും അംഗീകരിക്കണമെന്നുമാണ് വിഷയത്തില്‍ അബ്ദുല്‍ ഗഫൂറിന്റെ പ്രതികരണം. പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്കെതിരെ മുസ്ലിം ലീഗില്‍ നിന്നുയര്‍ന്ന അസാധാരണ പ്രതിഷേധം യുഡിഎഫ് വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. അസംതൃപ്തരായ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താനും സിപിഎം ശ്രമം തുടങ്ങിയിട്ടുണ്ട്. വി.കെ ഇബ്രാഹീം കുഞ്ഞിന്റെ മകന് അബ്ദുല്‍ ഗഫൂര്‍ എതിരാളിയായിയെത്തിയത് നേട്ടമായെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍.