കാസര്‍കോട്: കടലിനെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് ഇനി ഒന്നര മാസം വറുതിയുടെ നാളുകള്‍. ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടെ സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധനം നിലവില്‍ വരും. ഇതോടെ മത്സ്യബന്ധനം നടത്താന്‍ കഴിയില്ല. എല്ലാ വര്‍ഷവും വര്‍ഷ കാലത്താണ് ട്രോളിങ്ങ് നിരോധനം ഏര്‍പ്പെടുത്തുന്നത്. മത്സ്യങ്ങളുടെ പ്രജനന കാലമായതിനാലാണ് പുറംകടലില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് ബോട്ടുകളിലും വള്ളങ്ങളിലും മത്സ്യ ബന്ധനം നടത്തുന്നത് നിരോധിച്ചത്. കാസര്‍കോട് ജില്ലയില്‍ ചെറുതും വലുതുമായി ഫൈബര്‍ അടക്കമുള്ള 3000 ലധികം വള്ളങ്ങളും 15000 ത്തിലധികം തൊഴിലാളികളുമുണ്ട്. ഇവരെ ആശ്രയിച്ച് അര ലക്ഷത്തിലധികം കുടുംബങ്ങളാണ് കഴിയുന്നത്. ഇത്തവണ അപ്രതീക്ഷിതമായി എത്തിയ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വ്യാപക കടലാക്രമണം കാരണം തീരദേശവാസികള്‍ കടുത്ത ദുരിതമാണ് നേരിട്ടത്. ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ കിട്ടുന്ന മത്സ്യങ്ങള്‍ വിപണനം നടത്താനും കഴിയുന്നില്ല. ഈ വര്‍ഷം മത്സ്യസമ്പത്ത് കുറവായിരുന്നുവെന്നാണ് മത്സ്യമേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഒരു ബോട്ടില്‍ അഞ്ച് മുതല്‍ പത്ത് വരെ തൊഴിലാളികളാണ് കടലില്‍ പോകുന്നത്. പല ബോട്ടുകളും ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് വാങ്ങിയത്. മത്സ്യ വരവ് കുറഞ്ഞതും ലോക്ക് ഡൗണ്‍, കടലാക്രമണം എന്നിവയും ഇവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. സര്‍ക്കാറില്‍ നിന്ന് സൗജന്യ റേഷന്‍ അനുവദിക്കണമെന്നും മത്സ്യതൊഴിലാളികള്‍ നേരിടുന്ന ദുരിതം മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ജി. നാരായണന് ആവശ്യപ്പെട്ടു.