യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഗതാഗത നിയമലംഘനത്തിന് ഡ്രൈവര്‍മാര്‍ക്ക് പിഴ; നിയമം കടുപ്പിക്കാനൊരുങ്ങി യുഎഇ

വാഹനത്തിലുള്ള എല്ലാവരെയും പരിപാലിക്കേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്തമാണെന്ന് തോമസ് എഡല്‍മാന്‍

യുഎഇ: വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ യാത്രക്കാര്‍ നടത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പൂര്‍ണ്ണമായും ഉത്തരവാദി വാഹനമോടിക്കുന്ന ഡ്രൈവര്‍ ആണെന്ന് റോഡ് സേഫ്റ്റി യുഎഇയുടെ സ്ഥാപകനും റോഡ് സുരക്ഷാ വിദഗ്ധനും മാനേജിംഗ് ഡയറക്ടറുമായ തോമസ് എഡല്‍മാന്‍. കഴിഞ്ഞ വര്‍ഷം സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 44,018 പേര്‍ക്ക് പിഴ ചുമത്തിയതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'വാഹനത്തിലുള്ള എല്ലാവരെയും പരിപാലിക്കേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. ഒരു വിമാനത്തിലെ ക്യാപ്റ്റന്റെ റോളിന് സമാനമാണ്, വിമാനത്തിലുള്ള എല്ലാവരുടെയും പൂര്‍ണ്ണ ഉത്തരവാദിത്തം ക്യാപ്റ്റന്‍ ഏറ്റെടുക്കുന്നു, കാര്‍ ഓടിക്കുമ്പോഴും ഇത് ബാധകമാണ്,' എന്നും എഡല്‍മാന്‍ പറഞ്ഞു.

യുഎഇ നിയമം അനുസരിച്ച് 2017 ജൂലൈ 1 മുതല്‍, മുന്‍ സീറ്റിലും പിന്‍ സീറ്റിലും ഉള്ള എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് നിര്‍ബന്ധമാക്കുന്നു. കുട്ടികളെ പ്രായത്തിന് അനുയോജ്യമായ നിയന്ത്രണ സംവിധാനങ്ങളില്‍ സുരക്ഷിതരാക്കണമെന്നും നിയമം അനുശാസിക്കുന്നു. എന്നാല്‍ പിന്‍സീറ്റുകളില്‍ നിയമം നടപ്പിലാക്കുന്നത് വെല്ലുവിളിയായി തുടരുന്നു. പല യാത്രക്കാരും ഇപ്പോഴും നിയമം അവഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ സുരക്ഷിതമല്ലാത്ത പെരുമാറ്റം അവഗണിക്കരുതെന്ന് എഡല്‍മാന്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

'നമ്മുടെ വാഹനങ്ങളിലെ യാത്രക്കാരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍, വാഹനമോടിക്കുന്നയാള്‍ക്ക് പിഴ ചുമത്തേണ്ടതുണ്ട്. നിയമങ്ങള്‍ സ്ഥാപിക്കുന്നതിനും എല്ലാവരും അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പിന്നിലുള്ള വ്യക്തി ഉത്തരവാദിയാണ്,' എന്നും അദ്ദേഹം വിശദീകരിച്ചു.

ജീവന്‍ രക്ഷിക്കുന്ന സംരക്ഷണം

അപകടങ്ങളില്‍ പരുക്ക് അല്ലെങ്കില്‍ മരണം എന്നിവയുടെ സാധ്യത ഗണ്യമായി കുറയ്ക്കാന്‍ സീറ്റ് ബെല്‍റ്റുകള്‍ സഹായിക്കുമെന്ന് എഡല്‍മാന്‍ വ്യക്തമാക്കി. അപകടത്തിന്റെ സ്വഭാവമനുസരിച്ച് മുതിര്‍ന്നവരില്‍ 40 മുതല്‍ 60 ശതമാനം വരെ അപകടങ്ങളില്‍ സീറ്റ് ബെല്‍റ്റുകള്‍ ജീവന്‍ രക്ഷിക്കുന്നുണ്ടെന്നും, കുട്ടികളില്‍ ശരിയായ നിയന്ത്രണങ്ങള്‍ 80 ശതമാനം വരെ മാരകമായ പരിക്കുകളോ മരണങ്ങളോ തടയാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റോഡ് സേഫ്റ്റി യുഎഇ നടത്തിയ നിരവധി പഠനങ്ങളിലേക്ക് എഡല്‍മാന്‍ വിരല്‍ ചൂണ്ടുന്നു, ഏകദേശം 20 ശതമാനം ഡ്രൈവര്‍മാരും മുന്‍സീറ്റ് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിനെ അവഗണിക്കുന്നു. പിന്‍സീറ്റ് യാത്രക്കാരില്‍ പകുതിയിലധികം പേരും ബക്കിള്‍ ധരിക്കുന്നില്ലെന്നും പഠനം വെളിപ്പെടുത്തുന്നു.

'ടാക്‌സികളിലും, ലിമോസിനുകളിലും, സുഹൃത്തുക്കള്‍ യാത്ര ചെയ്യുമ്പോള്‍ പോലും, മുതിര്‍ന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നത് സാധാരണമാണ്. ഈ ശീലം മാറ്റേണ്ടതുണ്ട്,' എന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ആശങ്കാജനകമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് കുട്ടികളുടെ സുരക്ഷയുടെ അഭാവമാണ്. 'പൂജ്യം മുതല്‍ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളുള്ള മാതാപിതാക്കളില്‍ ഏകദേശം 30 ശതമാനം പേര്‍ക്കും നിയമം അനുശാസിക്കുന്ന ചൈല്‍ഡ് സീറ്റുകള്‍ ഇല്ല. ചൈല്‍ഡ് സീറ്റുകള്‍ ഉള്ളവരില്‍ മൂന്നിലൊന്ന് പേരും അവ ശരിയായി ഉപയോഗിക്കാറില്ല,'എന്നും എഡല്‍മാന്‍ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷിതമായ റോഡുകള്‍ക്കായുള്ള യുഎഇയുടെ ശ്രമം തുടരുമ്പോള്‍, എല്ലാ ഡ്രൈവര്‍മാരും യാത്രക്കാരും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ പൊതു അവബോധവും കര്‍ശനമായ നടപ്പാക്കലും ആവശ്യമാണെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നു.

വാഹന യാത്രയില്‍ ആത്യന്തികമായി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ഡ്രൈവറാണെന്ന് എഡല്‍മാന്‍ ഊന്നിപ്പറഞ്ഞു. അതുകൊണ്ടാണ് വാഹനമോടിക്കുന്നവര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയും യാത്രക്കാരെ ഓര്‍മ്മിപ്പിക്കുകയും എല്ലാ യാത്രയിലും എല്ലാവരും ബക്കിള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് നിര്‍ണായകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it