കാസര്‍കോട്: ബേവിഞ്ചയിലെ കരാറുകാരന് എം.ടി മുഹമ്മദ്കുഞ്ഞിയുടെ വീടിനു നേരെ വെടിയുതിര്‍ത്ത കേസില്‍ അധോലോക ഗുണ്ട രവി പൂജാരിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ആരംഭിച്ചു.രവി പൂജാരിയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം ഉടന്‍ തന്നെ ബംഗളുരുവിലെ ജയിലിലേക്ക് പോകും. കോടതിയുടെ അനുമതിയോടെ രവിപൂജാരിയെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഈ കേസില്‍ 2015ല്‍ മനീഷ് ഷെട്ടിയെ അന്നത്തെ കാസര്‍കോട് ഡി.വൈ.എസ്.പി ആയിരുന്ന ടി.പി രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തിരുന്നു.
വേവിഞ്ച വെടിവെപ്പ് കേസില്‍ രവി പൂജാരിയെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള ഉത്തരമേഖലയിലെ ഭീകരവിരുദ്ധ സ്ക്വോഡ് (എ.ടി.എസ്) ആണ് ജില്ലാ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കരാറുകാരന് മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ രണ്ടുതവണയാണ് വെടിവെപ്പ് നടന്നത്. ആദ്യതവണ നടത്തിയ വെടിവെപ്പ് കേസിലാണ് രവി പൂജാരിയെ പ്രതി ചേര്‍ത്തത്.
ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച പബ്ബ് ഉടമയും രവി പൂജാരിയുടെ കൂട്ടാളിയുമായ മനീഷ് ഷെട്ടിയും ബേവിഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ വെടിവെച്ച കേസിലെ പ്രതിയായിരുന്നു. മനീഷ് ഷെട്ടി കൊല്ലപ്പെട്ടതിനാല്‍ ഇയാളെ കേസില്‍ നിന്ന് ഒഴിവാക്കും. മനീഷ് ഷെട്ടിക്ക് നേരെ ബംഗളൂരു ബ്രിഗേഡ് റോഡിലെ ഡ്യുയറ്റ് ബാറിന് മുന്നില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മനീഷ് ഷെട്ടി തത്ക്ഷണം മരിക്കുകയും ചെയ്തു.
രവിപൂജാരി ആവശ്യപ്പെട്ട വന്‍തുക നല്‍കാത്തതിലുള്ള വൈരാഗ്യം മൂലം 2008 ലും 2013 ലുമാണ് കരാറുകാരന്റെ വീടിന് നേരെ ആക്രമണം നടത്തിയത്. രവി പൂജാരിയുടെ സംഘമാണ് വെടിവെപ്പിന് പിന്നിലെന്ന് പിന്നീട് നടന്ന അന്വേഷണത്തിലാണ് തെളിഞ്ഞത്. ആഫ്രിക്കയിലെ സെനഗലില്‍ നിന്നും മുഹമ്മദ് കുഞ്ഞിയുടെ മൊബൈല്‍ ഫോണിലേക്ക് വന്ന ഫോണ്‍ കോളിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് സംഭവവുമായി രവിപൂജാരിക്കുള്ള ബന്ധം തെളിയാന്‍ ഇടവരുത്തിയത്.
വെടിവെപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പണം ആവശ്യപ്പെട്ട് രവി പൂജാരി മുഹമ്മദ് കുഞ്ഞിയെ ഫോണില്‍ വിളിച്ചത്. അതിന് തൊട്ടുപിന്നാലെ രവി പൂജാരിക്ക് വേണ്ടി മനീഷ് ഷെട്ടിയും മുഹമ്മദ് കുഞ്ഞിയെ വിളിച്ചിരുന്നു. മനീഷ് ഷെട്ടി വിളിക്കുമെന്നും പണം കൊടുത്തുവിടണമെന്നും അല്ലെങ്കില്‍ വലിയ പ്രശ്നമുണ്ടാകുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെ മനീഷ് ഷെട്ടി വിളിക്കുകയും ചെയ്തു. എന്നാല്‍ പണം നല്കാന് തയ്യാറായില്ലെന്ന കാരണത്താല്‍ സംഘം മുഹമ്മദ്കുഞ്ഞിയുടെ വീടിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. വീടിന്റെ വരാന്തയില്‍ നിന്ന് രവി പൂജാരി എന്ന് എഴുതിയ കടലാസ് കഷ്ണവും കണ്ടെത്തിയിരുന്നു. ഈ കടലാസ് കേസില്‍ രവിപൂജാരിക്കെതിരായ നിര്‍ണ്ണായക തെളിവായി മാറി.
Phone call from Senegal turns out to be key, Ravi Pujari named as accused in Bevinje shooting case, soon to be arrested