മംഗളൂരു: വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് ബാങ്ക് ഇടപാടുകാരുടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കാസര്‍കോട് സ്വദേശി അടക്കമുള്ള സംഘം തട്ടിപ്പിനുള്ള സ്കിമ്മിംഗ് ഉപകരണങ്ങള്‍ വാങ്ങിയത് വെബ്സൈറ്റ് വഴിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതുസംബന്ധിച്ച് കേരളവും ഡല്‍ഹിയും അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് മംഗളൂരു സിറ്റി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മംഗളൂരുവില്‍ നാല് എ.ടി.എമ്മുകളില്‍ സ്കിമ്മിംഗ് ഉപകരണങ്ങള്‍ ഘടിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ തൃശൂര്‍ സ്വദേശി ഗ്ലാഡ്വിന് ജിന്റോ ജോയ് എന്ന ജിന്റു (37), ഡല്‍ഹി പ്രേംനഗറിലെ ദിനേശ് സിംഗ് റാവത്ത് (44), കാസര്‍കോട് കുഡ്ലുവിലെ അബ്ദുല്‍ മജീദ് (27), ആലപ്പുഴയിലെ രാഹുല്‍ ടി.എസ് (24) എന്നിവരെയാണ് ഫെബ്രുവരി 24ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കുലൈയിലെ ബാങ്ക് ഓഫ് ഇന്ത്യ, ക്യാപിറ്റാനിയോയിലെ കാനറ ബാങ്ക്, മംഗളാദേവിയിലെ എസ്.ബി.ഐ , ചിലിമ്പിയിലെ കാനറ ബാങ്ക് എന്നിവയുടെ എ.ടി.എമ്മുകളില്‍ സ്കിമ്മിംഗ് ഉപകരണങ്ങള്‍ ഘടിപ്പിച്ച് ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തുകയും തുടര്‍ന്ന് വ്യാജ എ.ടി.എം കാര്‍ഡുകള്‍ നിര്‍മ്മിച്ച് പണം തട്ടിയെടുക്കുകയും ചെയ്തെന്നാണ് കേസ്. ഡല്‍ഹി, ബംഗളൂരു, മൈസുരു, കാസര്‍കോട്, ഗോവ, മടിക്കേരി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നും വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് സംഘം പണം തട്ടിയിരുന്നു. ഒരു വെബ്സൈറ്റ് വഴിയാണ് പ്രതികള്‍ സ്കിമ്മിംഗ് ഉപകരണങ്ങള്‍ വാങ്ങിയതെന്ന് മംഗളൂരു സിറ്റി പൊലീസ് പറഞ്ഞു. ഈ ഉപകരണങ്ങള്‍ വെബ്സൈറ്റുകളില്‍ എളുപ്പത്തില്‍ ലഭ്യമാണ്. ഹാര്ഡ്വെയര്, സോഫ്റ്റ് വെയര്‍ എന്നിയടക്കമുള്ള സാങ്കേതികസംവിധാനമാണ് എ.ടി.എം സ്കിമ്മിംഗ്.
ഞായറാഴ്ച മാധ്യമങ്ങളെ കണ്ട ഡി.സി.പി ഹരിറാം ശങ്കര്‍ ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വിവിധ സ്ഥലങ്ങളില്‍ സംഘടിത സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡി.സി.പി വ്യക്തമാക്കി.
കര്‍ണാടകയ്ക്ക് പുറത്തുനിന്ന് വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സംഘടിത സംഘമാണിത്. പ്രധാനമായും തട്ടിപ്പിനായി സംഘം തിരഞ്ഞെടുക്കുന്നത് വന്‍കിട നഗരങ്ങളെയാണ്.
മിക്ക പോസ്റ്റോഫീസുകളിലും ചിപ്പ് റീഡറുകളില്ലാത്തതിനാല് പ്രതികള്‍ പോസ്റ്റ് ഓഫീസുകളുടെ എ.ടി.എമ്മുകളില്‍ നിന്ന് പണം തട്ടാനും പദ്ധതിയിട്ടിരുന്നതായി ഡി.സി.പി പറഞ്ഞു.