കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലായിരുന്ന ഏഴുപേരുടെ സാമ്പിള്‍ പരിശോധനക്കായി പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളെ അറിയിച്ചു. നിലവില്‍ ഹൈ റിസ്ക് വിഭാഗത്തില്‍ പെടുത്തിയ 20 പേര് ഉള്‍പ്പെടെ 188 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഈ പട്ടിക ഇനിയും ഉയര്‍ന്നേക്കാം. സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും രോഗ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മരിച്ച കുട്ടിയുടെ അമ്മയും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ലക്ഷണങ്ങളോടെ ചികില്‍സയിലാണ്. എന്നാല്‍ ഇവരുടെ നില ഗുരുതരമല്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ സ്രവ പരിശോധനക്കായി വൈറോളജി ലാബ് സജ്ജീകരിക്കും. ഇതിനായി പ്രത്യേക സംവിധാനമൊരുക്കാമെന്ന് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും അറിയിച്ചിരുന്നു.
സംസ്ഥാനത്ത് സ്ഥിരീകരിച്ച നിപ വ്യാപനം തീവ്രമാകാനിടയില്ലെന്ന് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ രോഗനിയന്ത്രണം സാധ്യമാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധര്‍ കേരളത്തിലെത്തും. ഏരിയല്‍ ബാറ്റ് സര്‍വേയ്ക്കും കേന്ദ്രം നിര്‍ദ്ദേശം നല്കി. ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന് നിപ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുമ്പാണ്. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച കഴിഞ്ഞ ദിവസം നില ഗുരുതരമായി മണിക്കൂറുകള്‍ക്കകം മരണത്തിന് കീഴടങ്ങി. പന്ത്രണ്ടുകാരന് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പകര്‍ന്നതാണോയെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാന്‍ അധികൃതര്‍ക്കായിട്ടില്ല. ഇതില്‍ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാണ്. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഇന്ന് മരിച്ച കുട്ടിയുടെ വീട്ടില്‍ എത്തി നേരത്തെ അസുഖം ബാധിച്ച ആടിനെ പരിശോധിക്കുകയും സാമ്പിള്‍ ശേഖരിക്കുകയും ചെയ്യും. പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്ന കാര്യവും പരിശോധിക്കും.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ ഒരുമിച്ച് കളിച്ച കുട്ടികളുള്‍പ്പടെ നിരീക്ഷണത്തില്‍. കുട്ടി ആടുമേയ്ക്കാന്‍ പോകാറുണ്ടായിരുന്നെന്നും പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യം കാര്യമായില്ലെന്നും അയല്‍വാസികള്‍ പറയുന്നു. ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന് നിപ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുമ്പാണ്.
നിപ വൈറസ് പടര്‍ന്നത് റമ്പുട്ടാനില്‍ നിന്നാണോ എന്ന സംശയം ഉയര്‍ന്നു. റമ്പൂട്ടാനില്‍ നിന്നാകാമെന്നാണ് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം തൃപ്തി അറിയിച്ചു. പുനെ വൈറോളജി ലാബ് അധികൃതര്‍ ഉടന്‍ കോഴിക്കോട്ടെത്തും. നിലവിലെ ലാബില്‍ നിപ്പ വൈറസ് പരിശോധിക്കാനും സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.