സൈബര്‍ തട്ടിപ്പ്: നഷ്ടപ്പെട്ട 11 ലക്ഷത്തോളം രൂപ തിരികെപിടിച്ച് സൈബര്‍ പൊലീസ്

കാസര്‍കോട്: കാസര്‍കോട്ടെ ഡോക്ടറെ ടെലിഗ്രാം വഴിയും ഫോണ്‍ വഴിയും പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയും ജോലി നല്‍കാതെയും പണം തട്ടിയെടുത്തും വഞ്ചിച്ചു എന്ന കേസില്‍ പണം തിരിച്ച് പിടിച്ച് കാസര്‍കോട് സൈബര്‍ പൊലീസ്. പ്രതികളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 1079518 രൂപയാണ് പിടിച്ചെടുത്തത്. തുക കോടതി മുഖാന്തരം പരാതിക്കാരന് കൈമാറി.

കേസില്‍ ഉള്‍പ്പെട്ട സംഘത്തിലെ പ്രധാന പ്രതികളില്‍ ഒരാളായ, കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളി പയ്യന്നുര്‍ സ്വദേശി മുഹമ്മദ് നൗഷാദ് (45) കാസര്‍കോട് സൈബര്‍ പൊലീസിന്റെ പിടിയിലായി ജയിലില്‍ കഴിയുകയാണ്.

കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ കണ്ടത്തുന്നതിനും നഷ്ടപെട്ട ബാക്കി പണം കണ്ടെത്തുന്നതിനും പൊലീസ് കഠിന ശ്രമം നടത്തി വരികയാണ്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ മേല്‍നോട്ടത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ പ്രശാന്ത് കെ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എം. നാരായണന്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.


Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it