മലപ്പുറം: ആറ് മാസം മുമ്പ് കാണാതായ യുവാവിനെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്. കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയതായി സുഹൃത്തുക്കളുടെ പോലീസിനോട് സമ്മതിച്ചു. എടപ്പാള്‍ പന്താവൂര്‍ സ്വദേശി കിഴക്കേവളപ്പില്‍ ഹനീഫയുടെ മകന് ഇര്‍ഷാദിന്റെ തിരോധാനത്തിലാണ് പുതിയ വഴിത്തിരിവായത്. വട്ടംകുളം സ്വദേശികളുമായ അധികാരത്തുപാടി സുഭാഷ് (35), മേനോന്‍പറമ്പില്‍ എബിന് (27) എന്നിവര്‍ ഇര്‍ഷാദിനെ കൊലപ്പെടുത്തിയെന്ന വിവരമാണ് ചോദ്യം ചെയ്യലില്‍ പുറത്തുവന്നത്. ഇരുവരെയും അറസ്റ്റ് രേഖപ്പെടുത്തി.
2020 ജൂണ്‍ 11 നാണ് ഇര്‍ഷാദിനെ കാണാതായത്. കോഴിക്കോട്ടേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇര്‍ഷാദ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീ്ട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആദ്യം ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ ബന്ധുക്കള്‍ മലപ്പുറം എസ്പിക്ക് പരാതി നല്‍കുകയും തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കുകയുമായിരുന്നു. ഈ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
ഇര്‍ഷാദിനെ കൊന്ന് കിണറ്റില്‍ തള്ളുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. മൊബൈല്‍ ഫോണ്‍-ലാപ്ടോപ് ബിസിനസുകാരനായിരുന്നു കാണാതായ ഇര്‍ഷാദ്. സ്വര്‍ണ വിഗ്രഹം നല്‍കാം എന്നു പറഞ്ഞ് പ്രതികള്‍ ഇര്‍ഷാദിന്റെ കയ്യില്‍ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങിയിരുന്നു. പണം വാങ്ങിയത് തിരിച്ചു ചോദിക്കുമോ എന്ന ആശങ്കയെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. എടപ്പാള്‍ പഞ്ചായത്തിലെ പൂക്കരത്തായിലുള്ള കിണറ്റിലാണ് ഇര്‍ഷാദിന്റെ മൃതദേഹം തള്ളിയതെന്ന് പ്രതികള്‍ സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.
മൊഴിയുടെ അടിസ്ഥാനത്തില്‍ കിണര്‍ വറ്റിച്ച് പരിശോധന നടത്താനാണ് പോലീസ് നീക്കം. തിരൂര്‍ ഡി വൈ എസ് പി സുരേഷ് ബാബു, ചങ്ങരംകുളം ഇന്‍സ്പെക്ടര്‍ ബഷീര്‍ സി ചിറക്കല്‍ എന്നിവരുള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. റംലയാണ് ഇര്‍ഷാദിന്റെ മാതാവ്. സിംല, സിനു എന്നിവര്‍ സഹോദരിമാരാണ്.