ലണ്ടന്‍: അഴ്സണലിന്റെ ജര്‍മന്‍ താരം മെസ്യൂട്ട് ഓസില്‍ ക്ലബ് വിട്ടു. തുര്‍ക്കി ക്ലബായ ഫെനര്‍ബാഹുമായി മൂന്നര വര്‍ഷത്തേക്ക് കരാറിലൊപ്പിട്ടു. ആഴ്സണലില്‍ അവസരം നല്‍കാതെ തഴയുന്ന സാഹചര്യത്തിലാണ് താരം കൂടുമാറിയതെന്നാണ് റിപോര്‍ട്ട്. മൈക്കല്‍ ആര്‍ട്ടേറ്റ പരിശീലകനായി ചുമതലയേറ്റെടുത്തത് മുതല്‍ ആഴ്സണല്‍ ടീം അന്തിമ ഇലവനില്‍ നിന്ന് താരം പുറത്തായിരുന്നു.
തിങ്കളാഴ്ച രാവിലെ തുര്‍ക്കി നഗരമായ ഇസ്താംബൂളിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. ആഴ്സണലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകക്കാണ് ജര്‍മന്‍ താരം എട്ടു വര്‍ഷത്തോളം ടീമില്‍ തുടര്‍ന്നത്. ആഴ്സണലിന് നന്ദി പറഞ്ഞ ഓസില്‍ ക്ലബിനെ ഇനിയും പിന്തുണക്കുമെന്നും കൂട്ടിച്ചേര്‍ത്തു. 2014ല്‍ ജര്‍മനി ലോകകപ്പില്‍ മുത്തമിടുമ്പോള്‍ നിര്‍ണായക സാന്നിധ്യമായിരുന്നു ഓസില്‍. ആഴ്സണലിനായി 184 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം 33 ഗോളുകളും നേടിയിട്ടുണ്ട്.
മുമ്പ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനൊപ്പം നിന്ന് ഫോട്ടോയെടുത്തത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചൈന ഉയ്ഗൂര്‍ മുസ്ലിംകള്ക്കെതിരെ നടത്തുന്ന ക്രൂരതകള്‍ക്കെതിരെ പ്രതികരിച്ചതും വാര്‍ത്താശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ രാഷ്ട്രീയ നിലപാടുകളും ആഴ്സണല്‍ അധികൃതരെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഫോം മങ്ങിയതിനൊപ്പം അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞത് ആരാധകരുടെ അനിഷ്ടത്തിനും ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ പുതിയ സീസണിനുള്ള പ്രിമിയര്‍ ലീഗ്, യൂറോപ ലീഗ് സ്ക്വാഡുകളില്‍ നിന്ന് കോച്ച് ഒഴിവാക്കിയിരുന്നു. ഇതോടെയാണ് താരം ക്ലബ് വിടാന്‍ തീരുമാനിച്ചത്. തുര്‍ക്കി ക്ലബിനൊപ്പം അമേരിക്കന്‍ മുന്‍നിര ടീമായ ഡി.സി യുനൈറ്റഡുമായും ഓസില്‍ ചര്‍ച്ച നടത്തിയിരുന്നു.
2013ലാണ് റയല്‍ മഡ്രിഡില്‍ നിന്ന് ഓസില്‍ ആഴ്സണലിലെത്തിയത്. പ്രതിവാരം മൂന്നര ലക്ഷം പൗണ്ട് (മൂന്നര കോടി ഇന്ത്യന്‍ രൂപ) ആയിരുന്നു കരാര്‍ തുക. നേരത്തെ തന്നെ തുര്‍ക്കി പൗരത്വവുമുള്ളയാളാണ് ഓസില്‍.