എം.ഡി.എം.എ: കാസര്‍കോട് സ്വദേശികളടക്കം അഞ്ച് പ്രതികള്‍ക്ക് 14 വര്‍ഷം വരെ കഠിനതടവ്

മംഗളൂരു: ബംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്ക് എം.ഡി.എം.എ കടത്തിയ കേസില്‍ കാസര്‍കോട് സ്വദേശികളടക്കം അഞ്ച് പ്രതികളെ കോടതി 14 വര്‍ഷം വരെ കഠിനതടവിന് ശിക്ഷിച്ചു. കാസര്‍കോട് ഉപ്പളഗേറ്റ് പല്ലംവീട്ടില്‍ മുഹമ്മദ് റമീസ്(24), മുളിഞ്ച പത്തോടി വീട്ടില്‍ അബ്ദുല്‍ റൗഫ്(35), ഷിറിയ റഷീദ് മന്‍സിലില്‍ മൊയ്തീന്‍ റഷീദ്(24), ബംഗളൂരു മടിവാള സ്വദേശിനി സബിത(25), സുഡാന്‍ സ്വദേശി ലുവല്‍ ഡാനിയേല്‍ ജസ്റ്റിന്‍ ബൗലോ എന്ന ഡാനി(25) എന്നിവര്‍ക്കാണ് മംഗളൂരു ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ബസവരാജ് 12 മുതല്‍ 14 വര്‍ഷം വരെ ശിക്ഷ വിധിച്ചത്. മുഹമ്മദ് റമീസിന് 14 വര്‍ഷം കഠിനതടവും 1.45 ലക്ഷം രൂപ പിഴയും അബ്ദുല്‍ റൗഫിന് 13 വര്‍ഷം കഠിനതടവും 1.35 ലക്ഷം രൂപ പിഴയും ലുവല്‍ ഡാനിയേല്‍, മൊയ്തീന്‍ റഷീദ്, സബിത എന്നിവര്‍ക്ക് 12 വര്‍ഷം കഠിനതടവും 1.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2022 ജൂണിലാണ് എം.ഡി.എം.എ കടത്തുന്നതിനിടെ സംഘം പൊലീസ് പിടിയിലായത്. കാസര്‍കോട് സ്വദേശികളെ മംഗളൂരുവില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇന്ത്യയിലുടനീളം മയക്കുമരുന്നുകളെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ഡാനിയെക്കുറിച്ച് പൊലീസിന് വിവരം ലഭി ച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ബംഗളൂരുവില്‍ നിന്നാണ് ഡാനിയെ അറസ്റ്റ് ചെയ്തത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it