മുസ്ലിംകള്ക്ക് അര്‍ഹതപ്പെട്ട സ്കോളര്‍ഷിപ്പ് ക്രിസ്ത്യാനികള്‍ക്കും കൂടി നല്‍കുകയായിരുന്നു, മറിച്ചുള്ള പ്രചാരണം തെറ്റ്; കോടതി വിധി നടപ്പാക്കുമെന്ന് പറഞ്ഞ മന്ത്രി എം വി ഗോവിന്ദനെ തള്ളി എം എ ബേബിയും
തിരുവനന്തപുരം: ന്യൂനപക്ഷ വകുപ്പ് വിതരണം ചെയ്യുന്ന ആനുകൂല്യങ്ങളുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന പ്രചരണം ശരിയല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം എ ബേബി. മതന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്കോളര്‍ഷിപ്പ് മുസ്ലിംകള്ക്ക് കൂടുതല്‍ നല്‍കുന്നെന്ന പ്രചാരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിംകളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള പാലോളി മുഹമ്മദ് കുട്ടി സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കിയപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ അതില്‍ നിന്ന് 20% പിന്നാക്ക ക്രിസ്ത്യാനികള്‍ക്ക് കൂടെ നല്‍കുകയായിരുന്നുവെന്നും സ്കോളര്‍ഷിപ്പിന്റെ പേരില്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതെസമയം, മുസ്ലിംകള്ക്ക് 80 ശതമാനം നല്‍കേണ്ടതില്ലെന്നും ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യണമെന്നുമുള്ള കോടതി വിധി നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ മന്ത്രി എം.വി.ഗോവിന്ദനെ തള്ളുന്നതാണ് എം എ ബേബിയുടെ നിലപാട്. എം വി ഗോവിന്ദനെ തള്ളി ഇന്നലെ മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. വിഷയം തിങ്കളാഴ്ച ചര്‍ച്ച ചെയ്യും.
പോസ്റ്റിന്റെ പൂര്‍ണരൂപം
ന്യൂനപക്ഷ സ്കോളർഷിപ്പിൻറെ പേരിൽ കേരളസമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താൻ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണം എന്ന് അഭ്യർത്ഥിക്കുന്നു. ഇന്ത്യയിലെ മുസ്ലിങ്ങളുടെ പിന്നോക്ക അവസ്ഥ പരിഹരിക്കാനുള്ള രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കാൻ ഉള്ള നിർദേശങ്ങൾ വയ്ക്കാൻ ആണ് പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നിയോഗിക്കപ്പെട്ടത്. മുസ്ലിങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഉള്ള ശുപാർശകൾ ആണ് ഈ സമിതി വച്ചത്. അത് നടപ്പിലാക്കപ്പെട്ടപ്പോൾ യുഡിഎഫ് സർക്കാർ ഇരുപത് ശതമാനം ക്രിസ്ത്യാനികൾക്ക് കൂടെ നല്‍കുകയാണ് ഉണ്ടായത്. അതിൻറെ പേരിൽ മതന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്കോളർഷിപ്പ് മുസ്ലിങ്ങൾക്ക് കൂടുതൽ നല്കുന്നു എന്ന് പ്രചാരണം നടത്തുന്നത് തെറ്റാണ്.
കേരളത്തിൽ മുന്നോക്ക-പിന്നോക്ക വിഭാഗങ്ങൾക്ക് വിവിധ സ്കോളർഷിപ്പുകൾ ഉണ്ട്. അതിൽ ഒരു സ്കോളർഷിപ്പിൻറെ പേരിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിന്റെ പൊതുതാല്പര്യത്തിന് എതിര് നില്‍ക്കുന്നവരാണ്.
കേരളത്തിലെ എൽ ഡി എഫ് ഗവണ്മന്റ് , ഇപ്പോഴത്തെ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്നപ്രശ്നങ്ങൾക്ക് സമുചിതമായ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പാണ്.