പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയുമായിരുന്ന പി. അപ്പുക്കുട്ടന്‍ അന്തരിച്ചു

പയ്യന്നൂര്‍: ഉത്തരദേശം മുന്‍ എഡിറ്ററും പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയുമായിരുന്ന പി. അപ്പുക്കുട്ടന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ച് ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു.

അധ്യാപകന്‍, സംസ്‌കാരിക പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, സാഹിത്യ നിരൂപകന്‍, നാടക പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തനായിരുന്നു. 1939 ആഗസ്റ്റ് 10ന് പയ്യന്നൂര്‍ അന്നൂരിലായിരുന്നു ജനനം. അന്നൂര്‍ യു.പി. സ്‌കൂള്‍, പയ്യന്നൂര്‍ ബോര്‍ഡ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ച പി. അപ്പുക്കുട്ടന്‍ എസ്.എസ്.എല്‍.സി. പരീക്ഷ ജയിച്ചതിന് ശേഷം കണ്ണൂര്‍ ഗവ. ട്രൈനിംഗ് സ്‌കൂളില്‍ നിന്ന് അധ്യാപക പരിശീലനം നേടി.

1959ല്‍ വെള്ളോറ യു.പി. സ്‌കൂളില്‍ അധ്യാപകനായി സേവനം ആരംഭിച്ചു. 1962ല്‍ പി.എസ്.സി. നിയമനം ലഭിച്ച് ഗവ. സ്‌കൂളിലെത്തി. വിദ്വാന്‍ പരീക്ഷ പാസ്സായതിനെ തുടര്‍ന്ന് ഹൈസ്‌കൂള്‍ അധ്യാപകനായി പ്രമോഷന്‍ ലഭിക്കുകയും കാസര്‍കോട് ഗവ. ഹൈസ്‌കൂളില്‍ ഭാഷാധ്യാപകനായി നിയമനം ലഭിക്കുകയും ചെയ്തു.

1995 മാര്‍ച്ചില്‍ പയ്യന്നൂര്‍ ഗവ. ഹൈസ്‌കൂളില്‍ നിന്നാണ് വിരമിച്ചത്. 1996 മുതല്‍ 5 വര്‍ഷം കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന ജന. സെക്രട്ടറിയായും പിന്നീട് വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. കേരള സാഹിത്യ അക്കാദമിയിലും അംഗമായിരുന്നു.

പരേതരായ കരിപ്പത്ത് കണ്ണ പൊതുവാളിന്റെയും എ.പി. പാര്‍വ്വതി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ സി.പി. വത്സല, മക്കള്‍: സി.പി. ശ്രീഹര്‍ഷന്‍ (ചീഫ് കറസ്പോണ്ടന്റ് മാതൃഭൂമി, ഡല്‍ഹി) സി.പി. സരിത, സി.പി. പ്രിയദര്‍ശന്‍(ഗള്‍ഫ്). മരുമക്കള്‍: ചിത്തരഞ്ജന്‍ (കേരള ഗ്രാമീണ്‍ ബാങ്ക്, കുടിയാന്‍മല), സംഗീത (അസി. പ്രൊഫസര്‍ ഐ.ഐ.എം. ഇന്‍ഡോര്‍), ഹണി (ദുബായ്).

Related Articles
Next Story
Share it