മംഗളൂരു: മംഗളൂരു നഗരത്തിലെ രണ്ട് സ്ഥലങ്ങളില്‍ ഭീകരസംഘടനയായ ലഷ്കര്‍ ഇ ത്വയ്ബയെ അനുകൂലിച്ച് ചുവരെഴുത്ത് നടത്തിയ കേസില്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന രണ്ടുപേരെ കോടതി പത്തുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. തീര്‍ഥഹള്ളി സ്വദേശികളായ മുഹമ്മദ് ഷാരിക്ക്, മാസ് മുനീര്‍ അഹമ്മദ് എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്ക്കുമായിവ്യാഴാഴ്ച രാവിലെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇരുവരെയും ബുധനാഴ്ച വൈകിട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. രണ്ട് പ്രതികളില്‍ നിന്നും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേര്‍ക്കും തീവ്രവാദബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ ലാപ്ടോപ്പിലുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ലാപ്ടോപ്പ് കൂടുതല്‍ പരിശോധനക്കായി വിദഗ്ധര്‍ക്ക് കൈമാറി.
കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് ഷാരിക്ക് വിദേശത്തു നിന്നുള്ള ഒരു വ്യക്തിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഈ വ്യക്തിയുടെ ഉപദേശപ്രകാരം കര്‍ണാടകയില്‍ പുതിയൊരു തീവ്രവാദസംഘടനയ്ക്ക് രൂപം നല്കാന് പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് പറയുന്നു. ഇന്റര്‍നെറ്റ് കോളുകളിലൂടെ മറ്റൊരാളുമായി ആശയവിനിമയം നടത്തിയതിന്റെ തെളിവും ലഭിച്ചു. തീവ്രവാദ ചായ്വുള്ള ഒരു വാട്സ്ആപ്പ് ഗ്രൂപ്പുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും വ്യക്തമായി. ഷാരിക്കിന്റെ ബന്ധു സദാത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസ് കമ്മീഷണര്‍ വികാസ് കുമാറിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച യോഗം ചേര്‍ന്നു. അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ അടക്കമുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
ചോദ്യം ചെയ്യലിനോട് പ്രതികള്‍ കാര്യമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേര്‍ക്കും കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളില്‍ പ്രാവീണ്യമുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ഈ കേസ് ഏറ്റെടുക്കുമെന്നാണ് സൂചന.