മംഗളൂരു: കാസര്‍കോട് ജില്ലയില്‍ നിന്നടക്കം കേരളത്തില്‍ നിന്നുവരുന്ന മലയാളിവിദ്യാര്‍ഥികള്‍ക്ക് ദക്ഷിണകര്‍ണാടകയില്‍ രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. മംഗളൂരുവിനടുത്ത ഉള്ളാളിലെ നഴ്സിംഗ് കോളേജില്‍ പഠിക്കുന്ന 49 മലയാളിവിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. കേരളത്തില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ദക്ഷിണകന്നഡ ജില്ലയിലെ എല്ലാ കോളേജുകളിലെയും മലയാളിവിദ്യാര്‍ഥികള്‍ക്ക് 15 ദിവസത്തിലൊരിക്കല്‍ കോവിഡ് ആര്.ടി.പി.സി.ആര് പരിശോധന നടത്താന്‍ ജില്ലാ ഭരണകൂടം കോളേജ് അധികൃതരോട് നിര്‍ദേശിച്ചത്. കേരളത്തില്‍ നിന്ന് ദക്ഷിണകന്നഡ ജില്ലയിലെ കോളേജുകളിലേക്ക് ആദ്യം എത്തുമ്പോള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന നിര്‍ദേശം. കോവിഡിന്റെ ഭാഗമായി കൂടുതല്‍ നടപടികള്‍ വന്നതോടെ മലയാളിവിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കാസര്‍കോട് ജില്ലക്കും മംഗളൂരു അടക്കമുള്ള ദക്ഷിണകന്നഡ ജില്ലക്കുമിടയില്‍ ദിവസവും നിരവധി വിദ്യാര്‍ഥികളാണ് യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് കോവിഡ് പരിശോധന കര്‍ശനമാക്കിയതെന്ന് ദക്ഷിണകന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.വി രാജേന്ദ്ര പറഞ്ഞു. നിര്‍ദേശം അവഗണിക്കുന്ന കോളേജുകളില്‍ പിന്നീട് 20 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചാല്‍ കോളേജ് അടച്ചുപൂട്ടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അതാത് കോളേജുകളില്‍ പരിശോധന നടത്താനുള്ള സൗകര്യമൊരുക്കും. കാസര്‍കോട് ജില്ലയില്‍ ഓരോ ദിവസവും 100 ഓളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും മുന്‍കരുതലെന്ന നിലയിലാണ് പരിശോധന ശക്തമാക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കി.