വധശിക്ഷ റാദ്ദാക്കണമെന്ന് ഗ്രീഷ്മ; അപ്പീലുമായി ഹൈക്കോടതിയില്‍

കൊച്ചി: വധശിക്ഷ റാദ്ദാക്കണമെന്ന ആവശ്യവുമായി ഷാരോണ്‍ കൊലപാതകക്കേസില്‍ പ്രതിയായ ഗ്രീഷ്മ ഹൈക്കോടതിയില്‍. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. നിലവില്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയാണ് ഗ്രീഷ്മ.പ്രായവും സ്ത്രീയെന്ന പരിഗണനയും നല്‍കി തനിക്കെതിരായ വധശിക്ഷ റദ്ദാക്കണമെന്നാണ് ഗ്രീഷ്മ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന അപ്പീലില്‍ പറഞ്ഞിരിക്കുന്നത്.

കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. അതിനുശേഷമാണ് വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയാണ് കേസില്‍ ഒന്നാം പ്രതി. ഗൂഢാലോചന കേസില്‍ പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവമാണ് സിന്ധുവിനെ വെറുതെ വിടാന്‍ കാരണം. അതേസമയം തെളിവ് നശിപ്പിക്കാന്‍ സഹായിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായരും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.

ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ഗ്രീഷ്മയ്ക്ക് ജാമ്യമോ പരോളോ ലഭിക്കില്ല. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കൊപ്പം 11-ാം നമ്പര്‍ സെല്ലിലാണ് ഗ്രീഷ്മയെ പാര്‍പ്പിച്ചിട്ടുള്ളത്. നാലുപേരാണ് ഈ സെല്ലിലുള്ളത്. മുന്‍പ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഒറ്റയ്ക്കുള്ള സെല്ലുകളിലാണ് പാര്‍പ്പിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ സുപ്രീംകോടതിവരെ അപ്പീല്‍പോയി വിധി ഇളവുചെയ്യാനുള്ള സാധ്യതകളുള്ളതിനാല്‍ സാധാരണ സെല്ലുകളില്‍ തന്നെയാണ് വധശിക്ഷയ്ക്ക് വിധിച്ചവരെയും താമസിപ്പിക്കുന്നത്.

രാഷ്ട്രപതിയുടെ ദയാഹര്‍ജിയും തള്ളിയ ശേഷമേ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഒറ്റപ്പെട്ട സെല്ലുകളിലേക്ക് മാറ്റുകയുള്ളൂ. സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്ന പരിഗണനകള്‍ ജയിലിനുള്ളില്‍ ലഭിക്കുമെങ്കിലും ഇവര്‍ക്ക് മറ്റ് പ്രതികളേക്കാള്‍ കൂടുതല്‍ നിരീക്ഷണം ഉണ്ടാകും.

ആണ്‍ സുഹൃത്തായ ഷാരോണ്‍ രാജിനെ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്നായിരുന്നു ഗ്രീഷ്മയ്ക്കെതിരെയുള്ള കുറ്റപത്രം. 2022 ഒക്ടോബര്‍ 14-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. 2022 ഒക്ടോബര്‍ 25 നാണ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ 23 കാരനായ ഷാരോണ്‍ രാജ് മരിച്ചത്. പാറശ്ശാലയ്ക്ക് സമീപം സമുദായപ്പറ്റ് ജെപി ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി എസ് സി റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.

ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിയതെന്ന് പൊലീസ് കണ്ടെത്തി. വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്മ ജൂസ് ചലഞ്ച് നടത്തി വിദഗ്ധമായി പാരാസെറ്റാമോള്‍ കലര്‍ത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് ഗ്രീഷ്മ ഷാരോണിനെ വിളിച്ച് വരുത്തിയത്. ശാരീരികബന്ധത്തിനെന്ന് പറഞ്ഞാണ് ഷാരോണിനോട് ഗ്രീഷ്മ വീട്ടിലേക്ക് വരാന്‍ പറഞ്ഞത്. അവിടെ വെച്ച് കളനാശിനി കലര്‍ത്തിയ കഷായം ഷാരോണിന് കൊടുക്കുകയായിരുന്നു.

2022 ഒക്ടോബര്‍ 31നാണ് ഗ്രീഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് 111 ദിവസത്തെ ജയില്‍വാസത്തിന് ശേഷം 2023 സെപ്റ്റംബര്‍ 25ന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് വിചാരണ നേരിട്ട് വരുന്ന കേസിലാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it