ദിലീപിനെ വെറുതെവിട്ടു; പള്‍സര്‍ സുനിയടക്കം ആറുപ്രതികള്‍ കുറ്റക്കാര്‍

നടന്‍ ദിലീപ് കോടതിയിലേക്ക് വരുന്നതിന്റെ ദൃശ്യം
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിട്ടയച്ചു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ജഡ്ജി ഹണി എം. വര്‍ഗീസാണ് ഇന്ന് രാവിലെ വിധി പ്രസ്താവിച്ചത്.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ നടന്‍ ദിലീപ് മുഖ്യ ആസൂത്രകനെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചുവെങ്കിലും ഇത് സ്ഥാപിക്കാനായില്ല. എട്ടാം പ്രതിയായ ദിലീപിനെതിരെ ബലാത്സംഗ കുറ്റവും ചുമത്തിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആറു വര്‍ഷം നീണ്ട വിചാരണക്കൊടുവിലാണ് വിധി പറഞ്ഞത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടര്‍ന്ന് ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാല്‍, തന്നെ കേസില്‍പെടുത്തിയാണെന്നും പ്രോസിക്യുഷന്‍ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയില്‍ എത്തിയതെന്നുമാണ് ദിലീപ് വാദിച്ചത്.
കേസിലെ വിചാരണക്കിടെ 28 സാക്ഷികള്‍ കൂറുമാറിയിരുന്നു. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ വെച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി അക്രമിക്കപ്പെട്ടത്. 2017 ജൂലൈ പത്തിനാണ് ദിലീപ് പിടിയിലായത്. ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ള പ്രതികള്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.
2017 ഒക്ടോബറില്‍ 85 ദിവസത്തിനുശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. 2017 ഫെബ്രുവരിയില്‍ അറസ്റ്റിലായ ഒന്നാം പ്രതി പള്‍സര്‍ സുനി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്.
2012 മുതല്‍ തന്നെ നടന്‍ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നാണ് ആക്രമിക്കപ്പെട്ട നടി തന്നെ വിചാരണക്കിടെ കോടതിയെ അറിയിച്ചത്.
2012 മുതല്‍ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നും കാവ്യാ മാധവനുമായുളള ബന്ധം മഞ്ജു വാര്യരോട് പറഞ്ഞതാണ് വിരോധത്തിന് കാരണമെന്നും നടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയില്‍ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞുവെന്നും മൊഴിയുണ്ട്.

