തിരുവനന്തപുരം: മുസ്ലിംകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായുള്ള സച്ചാര്‍ കമ്മിഷന് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യം നിര്‍ത്തലാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 80:20 ആനുപാതത്തില്‍ നല്കിവന്നിരുന്ന ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ഇനി ജനസംഖ്യാനുപാതത്തില്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഹൈക്കോടതി വിധിയനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം പുന:ക്രമീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്ന ആനുപാതത്തിലാണ് ഇനി സ്കോളര്‍ഷിപ്പ് അനുവദിക്കുക. നേരത്തെ മുസ്ലിംകള്ക്ക് 80 ഉം മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് 20 എന്ന ആനുപാതത്തിലായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തിരിക്കുന്നത്.
ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനാണ് മന്ത്രിസഭായോഗ തീരുമാനം.
സച്ചാര്‍ കമ്മീഷന് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വി.എസ് സര്‍ക്കാര്‍ നിയമിച്ച പാലോളി കമ്മിറ്റി പഠനം നടത്തി സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കാന് തീരുമാനിച്ചത്. പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗത്തേക്കാളും മോശം അവസ്ഥയിലാണ് ഇന്ത്യയിലെ മുസ്ലിംകള് അധികവും കഴിയുന്നതെന്നായിരുന്നു സച്ചാര്‍ കമ്മീഷന് മന്മോഹന് സിംഗ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പാലോളി കമ്മീഷനും സമാന റിപോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയത്. കമ്മീഷന് നിര്‍ദേശം അനുസരിച്ച് നല്‍കിവന്ന സ്കോളര്‍ഷിപ്പ് പിന്നീട് കേരളത്തിലെ പ്രത്യേക മതേതര സാഹചര്യം കണക്കിലെടുത്ത് 20 ശതമാനം മറ്റുള്ളവര്‍ക്കും കൂടി നല്കാന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവര്ക്കും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. മുസ്ലിം പിന്നോക്കാവസ്ഥ കണക്കിലെടുക്കാതെയാണ് പുതിയ നടപടി.
അതേസമയം മന്ത്രിസഭാ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് രംഗത്തെത്തി. വിഷയത്തില്‍ സര്‍ക്കാരിന്റെ ലക്ഷ്യം രാഷ്്ട്രീയ ലാഭം മാത്രമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സര്‍ക്കാര്‍ സച്ചാര്‍ കമ്മിഷന് റിപ്പോര്‍ട്ടുതന്നെ അട്ടിമറിച്ചെന്നും ഇതിലൂടെ മുസ്ലിംകള്ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ് ചെയ്തതെന്നും പ്രത്യേക സ്കീമായിരുന്നു ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലെല്ലാം ഈ ആനുകൂല്യം ലഭ്യമാകുമ്പോഴാണ് കേരളത്തില്‍ ഇല്ലാതാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് അപ്പീല്‍ പോകാമായിരുന്നു, അത് ചെയ്തില്ല. സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണ്. ഈ രീതി സര്‍ക്കാര്‍ പിന്തുടര്ന്നാല് പ്രതികരണം രൂക്ഷമാകുമെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്കി.